തൃശൂർ: മുഖ്യമന്ത്രി നൽകുന്ന ഇളവുകൾ ജില്ലയിൽ അനുവദിക്കുന്നില്ലെന്നും ശക്തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് വ്യാപാരികൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയ പ്രതിഷേധം, ഒടുവിൽ നിരാഹാര സമരത്തിലേക്കും മന്ത്രിതല ചർച്ചയിലേയ്ക്കും വഴി തുറന്നു.
ശക്തൻ മാർക്കറ്റിൽ പച്ചക്കറി, മത്സ്യ, മാംസ കടകൾ ആഴ്ചയിൽ ഒരിക്കൽ പോലും തുറക്കാൻ അനുമതിയുണ്ടായിരുന്നില്ല. പലതവണ ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടും കാര്യങ്ങൾ നടക്കുന്നില്ലെന്നായിരുന്നു വ്യാപാരികളുടെ ആക്ഷേപം.
സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ഉത്തരവുകൾ ജില്ലയിൽ നടപ്പാക്കാത്തത് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും മൊബൈൽ ഷോപ്പ് തുറക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയിരുന്നു. പക്ഷേ, തൃശൂരിൽ മൊബൈൽ ഷോപ്പ് തുറക്കാൻ കളക്ടർ അനുമതി നൽകിയില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. വ്യാപാരികളുമായി ഈ വിഷയം ചർച്ച ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്നും ജില്ലാഭരണകൂടം ഇനി കണ്ടില്ലെന്ന് നടിച്ചാൽ സമരം ശക്തമാക്കുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകിയതോടെയാണ് ചർച്ച നടത്താൻ തീരുമാനമായത്.
മൊത്തം മാർക്കറ്റുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ചാണ് ജില്ലയിലെ മന്ത്രിമാരും കളക്ടറും ഇന്ന് രാവിലെ 11 ന് വ്യാപാരി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. ശക്തൻ തമ്പുരാൻ പ്രതിമയ്ക്ക് സമീപം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരി സംഘടനാ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ തുടങ്ങിയവർ ഇന്നലെ നിരാഹാരമനുഷ്ഠിച്ചത്.
ശക്തൻ മാർക്കറ്റ് അടച്ചിട്ട് ഒരു മാസം
തൃശൂർ ശക്തൻ മാർക്കറ്റ് അടച്ചിട്ട് 30 ദിവസം കഴിഞ്ഞു. മാർക്കറ്റ് സമ്പൂർണ്ണമായി അടച്ചിട്ടതോടെ വ്യാപാരികളും തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ചിലയിടങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ പൊലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും ചേർന്ന് അടപ്പിക്കുകയും പിഴയീടാക്കുന്നതുമായും പരാതിയുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതിയും നൽകി.
കണ്ടെയ്ൻമെന്റ് സോണിലും അല്ലാത്ത സ്ഥലങ്ങളിലും ഒരുപോലെ ബാധകമാകുന്ന രീതിയിൽ ഉത്തരവ് വ്യക്തമായി നൽകണമെന്നും വ്യാപാരികൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ വാക്‌സിൻ നൽകണമെന്നും ഷെഡ്യൂളിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണ വിധേയമായി കടകൾ തുറക്കാൻ അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഉത്തരവുകൾ നടപ്പാക്കുന്നതിൽ ഭരണകൂടവും പൊലീസും തമ്മിൽ ഏകോപനമില്ലെന്ന പരാതിയും ശക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |