ചെന്നൈ: മധുവിധു അവസാനിക്കും മുമ്പെ പ്രിയതമന്റെ ത്രിവർണ പതാക പുതച്ച ശരീരത്തിൽ അന്ത്യചുംബനം നൽകേണ്ട ദുര്യോഗമാണ് നികിതകൗൾ നേരിട്ടത്. എന്നാൽ 25 മാസങ്ങൾ പിന്നിട്ടപ്പോൾ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഭർത്താവിന്റെ ചുവടുകൾ പിന്തുടർന്ന് നികിതയും ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. മേജർ വിഭൂതി ശങ്കർ ദൗണ്ഡിയാലിന്റെ ഭാര്യ നികിത കൗൾ, ശനിയാഴ്ച ചെന്നൈയിലെ ഒാഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ ഒൗദ്യോഗികമായി സൈന്യത്തിന്റെ ഭാഗമായി. ആർമി കമാൻഡർ നോർത്തേൺ കമാൻഡ് ലെഫ്. ജനറൽ വൈ.കെ. ജോഷി നികിതയുടെ തോളിൽ നക്ഷത്രം പതിച്ചു നൽകി.
നികിതയ്ക്കും സൈന്യത്തിനും ആശംസകൾ നേർന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഉധംപുർ പി.ആർ.ഒ ഒൗദ്യോഗിക ട്വിറ്റർ പേജിൽ വീഡിയോ പോസ്റ്റ് ചെയ്തു.
വിവാഹം കഴിഞ്ഞ് ഒമ്പതുമാസം തികയുമ്പോഴാണ് വിഭൂതി വീതമൃത്യുവരിച്ചത്. 2019ൽ ജമ്മുകാശ്മീരിലെ പുൽവാമയിൽ നടന്ന ആക്രമണത്തിനിടെയായിരുന്നു അന്ത്യം. പിന്നീട് രാജ്യം അദ്ദേഹത്തെ ശൗര്യചക്ര നൽകി ആദരിച്ചു. ഭർത്താവിന്റെ വേർപാടിന് ആറുമാസത്തിന് ശേഷം 27കാരിയായ നികിത സൈന്യത്തിൽ ചേരാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ പരീക്ഷ വിജയിച്ചു. 2020ൽ അഭിമുഖ പരീക്ഷയും വിജയകരമായി പൂർത്തിയാക്കി. പിന്നീട് ചെന്നൈയിലെ ഒാഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് കമ്മിഷൻ ചെയ്യപ്പെട്ടു. ഭർത്താവിനെപ്പോലെ രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി നികിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |