തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിന്റെ ചെയർമാൻ സ്ഥാനം എ.എ. റഷീദ് ഒഴിഞ്ഞു.
2018 ജൂൺ 22ന് ചെയർമാനാകുമ്പോൾ നഷ്ടത്തിലായിരുന്ന ട്രാവൻകൂർ ടൈറ്റാനിയത്തെ നേട്ടത്തിലേക്ക് നയിച്ചത് അദ്ദേഹമാണ്. 2019ൽ 200 കോടി രൂപയ്ക്കുമേൽ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ വിപണനവും 25,931ടൺ സൾഫ്യൂരിക് ആസിഡ് വിപണനവും നടത്തി റെക്കാഡ് നേടി. മലിനീകരണ പ്രശ്‌നപരിഹാരത്തിനായി മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്കും ഉത്പന്ന മൂല്യവർദ്ധനയ്ക്കും അദ്ദേഹം തുടക്കമിട്ടു.
പരിസ്ഥിതി സൗഹൃദ വൈദ്യുതി ബാറ്ററിക്ക് അവശ്യമായ ലിഥിയം ടൈറ്റാനെറ്റ് വികസിപ്പിച്ചെടുത്തത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. കൊവിഡ് പശ്ചാത്തലത്തിൽ ദിനംപ്രതി 5,000 ലിറ്റർ സാനിറ്റൈസർ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിച്ച് 1.85 കോടി രൂപയ്ക്ക് വിപണനം നടത്തി. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഫലമായി 2019ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് നേടി. സുഭിക്ഷ കേരളം പദ്ധതി ആവിഷ്‌കരിക്കാൻ കമ്പനിയിലെ തരിശ് ഭൂപ്രദേശത്ത് കാർഷിക വകുപ്പിന്റെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
കൃഷിവകുപ്പിന്റെ 2021ലെ കാർഷിക മികവിനുള്ള അവാർഡും ലഭിച്ചു.15,000 ചതുരശ്ര അടിയിൽ കൊവിഡ് ആസ്പദമാക്കി 20 കലാകാരന്മാർ രചിച്ച ചുവർ ചിത്രങ്ങളുടെ ആർട്ട് വാൾ നിർമ്മിക്കാനും അദ്ദേഹം നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |