കൊലപാതകം ആസൂത്രിതം, പ്രധാന പ്രതി ഒളിവിൽ
തിരുവനന്തപുരം: ചിറയിൻകീഴ് മുടപുരത്തിന് സമീപം യുവാവിനെ അതിക്രൂരമായി വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കൊലയാളി സംഘത്തിലെ പ്രധാനിക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. പ്രധാന പ്രതി ഉൾപ്പെടെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കെടുത്ത കൂടുതൽപേരെ പിടികൂടാനുള്ളതിനാൽ കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. മുൻവൈരാഗ്യത്തെ തുടർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊല്ലപ്പെട്ട ശാർക്കര തെക്കേ അരയൻതുരുത്ത് ലക്ഷംവീട്ടിൽ അജിത്തിന്റെ(28) മൃതദേഹം കൊവിഡ് പരിശോധന ഫലം ലഭ്യമായാലുടൻ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും.
ചിറയിൻകീഴ് കാണിത്തോട് ജയ് ഹിന്ദ് താബൂക്ക് കമ്പനിക്ക് സമീപത്തെ പണയിൽ ഇന്നലെ രാവിലെയാണ് അജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും മുഖത്തും കാലിലും മാരകമായി വെട്ടേറ്റ നിലയിലാണ് നിലയിലാണ് മൃതദേഹം.പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. അജിത്തും കൊലയാളി സംഘത്തിലെ പ്രധാനിയുമായുള്ള പൂർവ്വവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവദിവസം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന വ്യാജേന അജിത്തിനെ ഇവിടേക്ക് വിളിച്ചുവരുത്തി കൊലനടത്തുകയായിരുന്നുവെന്നാണ് വിവരം. ക്രിമിനൽ സംഘത്തിൽപ്പെട്ടവരാണ് ഇരുകൂട്ടരുമെന്ന് പൊലീസ് പറയുന്നു. കോളിച്ചിറ - മഞ്ചാടിമൂട് റോഡിൽ നിന്ന് മുപ്പത് മീറ്ററോളം ഉള്ളിലേക്ക് മാറി പണയിലേക്കുള്ള നടപ്പാതയുടെ അരികിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടത്. മുഖത്തും കഴുത്തിലും കാലിലും മാരകമായി വെട്ടേറ്റിരുന്നു. രക്തം വാർന്ന് തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്ന അജിത്തിന്റെ മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. തിരുവനന്തപുരം റൂറൽ എസ്.പി കെ.ബി മധു, സെപ്ഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അഭിലാഷ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രദേശത്തെ സിസി ടിവി കാമറകളിൽ നിന്നും ഫോൺകോൾ വിശദാംശങ്ങളിൽ നിന്നും കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പിടിയിലായ രണ്ടുപേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |