കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ‌്‌കോളർഷിപ്പ് വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേസിൽ കക്ഷിയായ മൈനോരിറ്റി ഇന്ത്യൻസ് പ്ളാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് എന്ന സംഘടന സുപ്രീം കോടതിയിൽ അപ്പീൽ നൽകും. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്കോളർഷിപ്പിൽ ഒരു വിഭാഗത്തിന് കൂടുതൽ പരിഗണന നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ വസ്തുത ശരിയായി വിലയിരുത്തിയല്ല വിധിയെന്ന് ട്രസ്റ്റ് ചെയർമാൻ വി.കെ.ബീരാൻ പറയുന്നു.
മുസ്ളിങ്ങളുടെ മാത്രം സാമൂഹ്യ, സാമ്പത്തിക,വിദ്യാഭ്യാസ സ്ഥിതി പരിശോധിച്ച് ശുപാർശ സമർപ്പിക്കാനാണ് 2005ൽ കേന്ദ്രസർക്കാർ സച്ചാർ കമ്മിഷനെ നിയോഗിച്ചത്. ഇൗ കമ്മിഷൻ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയെ കേരളത്തിൽ നിയോഗിച്ചത്. കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 2008 ആഗസ്റ്റ് 16ന് മുസ്ളീങ്ങൾക്ക് മാത്രമായാണ് സ്കോളർഷിപ്പ് അനുവദിച്ചത്. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ 2011 ഫെബ്രുവരി 22ന് ലത്തീൻ കത്തോലിക്ക വിഭാഗത്തെയും പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തി. ഇൗ നീക്കമാണ് തിരിച്ചടിയായതെന്ന് വി.കെ. ബീരാൻ പറയുന്നു.
സർക്കാർ തീരുമാനം വൈകും
ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ളിങ്ങൾക്ക് 80 ശതമാനവും ലത്തീൻ കത്തോലിക്ക,പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 20 ശതമാനവുമെന്ന അനുപാതം റദ്ദാക്കിയതിനെതിരെ സർക്കാർ അപ്പീലോ പുനഃപരിശോധനാ ഹർജിയോ നൽകുന്ന കാര്യത്തിൽ തീരുമാനം വൈകുമെന്നാണ് സൂചന. നയപരമായ നിലപാടും പരിഗണിക്കേണ്ടതിനാൽ ഇത് സംബന്ധിച്ച അറിയിപ്പൊന്നും അഡ്വക്കേറ്റ് ജനറലിന്റെ ഒാഫീസിൽ ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |