SignIn
Kerala Kaumudi Online
Friday, 19 April 2024 6.06 PM IST

കോന്നി ആനത്താവളത്തിൽ ഏഴ് മാസത്തിനിടെ ചരിഞ്ഞത് മൂന്ന് ആനകൾ

ele

കോന്നി : ആനത്താവളത്തിൽ ഏഴ് മാസത്തിനിടെ മൂന്ന് ആനകൾ ചരിയാനിടയായത് ചികിത്സാ പിഴവും അശാസ്ത്രീയമായ പരിചരണവും കൊണ്ടാണെന്ന് ആക്ഷേപം. ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘവും വിവിധ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ വിദഗ്ദ്ധ സംഘം ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് വിവരം. ആനക്കൂട് അധികൃതരിൽ നിന്ന് വനംവകുപ്പ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മാസങ്ങളായി ആനകളുടെ ചികിത്സയും പരിചരണവും സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ഒക്ടബറിൽ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് 75 വയസുള്ള താപ്പാന മണിയനും കുട്ടിയാന നാലുവയസുകാരൻ പിഞ്ചുവും ചരിഞ്ഞത്. ഇന്നലെ അഞ്ച് മാസം മാത്രം പ്രായമുള്ള മണികണ്ഠും ചരിഞ്ഞു.

ചികിത്സയ്ക്ക് വിദഗ്ദ്ധ ഡോക്ടർമാരില്ല

കോന്നി ആനത്താവളത്തിൽ ആനകളെ ചികിത്സിക്കാൻ വിദഗ്ദ്ധരായ ഡോക്ടർമാരില്ലാത്തതാണ് പ്രധാന പ്രതിസന്ധി. സാധാരണ വെ​റ്ററിനറി ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ എത്തിച്ച് ചികിത്സ നൽകുകയാണ് പതിവ്. ഇവർ മുൻപരിചയമുള്ള ഡോക്ടർമാരുടെയും വിദഗ്ദ്ധ വൈദ്യൻമാരുടെയും ഉപദേശങ്ങൾ തേടാറുമില്ല. നേരത്തെ ആനകളുടെ ഇഷ്ടഭക്ഷണമായിരുന്ന പനംപട്ടയും തെങ്ങോലയും നൽകിയിരുന്നെങ്കിലും ഇപ്പോൾ ഇവയൊന്നും നൽകാറില്ല. പകരം പശുവിന് നൽകുന്ന പുല്ലും ചോറും കഞ്ഞിയുമൊക്കെയാണ് നൽകുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ആനകളുടെ ഇഷ്ട ഭക്ഷണങ്ങൾ വനംവകുപ്പ് ഒഴിവാക്കിയത്. ഇത് ആനകളെ ആരോഗ്യപരമായി തളർത്തുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മണിയന്റെ പ്രാണനെടുത്തത്

എരണ്ടക്കെട്ട് മാത്രമോ ....?

എരണ്ടക്കെട്ടാണ് മണിയൻ ആന ചരിയാൻ കാരണമെന്നാണ് ആനത്താവളം അധികൃതരുടെ വിശദീകരണം. എരണ്ടക്കെട്ടിനെ തുടർന്ന് തീ​റ്റയും വെള്ളവും എടുക്കാതായ മണിയൻ ആഴ്ചകളായി ചികിത്സയിലായിരുന്നു. ഒടുവിൽ മരുന്നുകളോടും പ്രതികരിക്കാതെയായി. വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് തുടക്കം മുതൽ പരാതി ഉയർന്നിരുന്നു. ആനകൾക്ക് സാധാരണ ബാധിക്കുന്ന രോഗമാണ് എരണ്ടക്കെട്ട്. ഇത് മാത്രമാണോ മരണകാരണമെന്നും ഇപ്പോൾ ചോദ്യം ഉയർന്നിട്ടുണ്ട്. 56 വർഷം വനംവകുപ്പിന്റെ വിവിധ ഡിപ്പോകളിൽ സേവനം ചെയ്ത മണിയൻ ദുരൂഹതകൾ ബാക്കിയാക്കി കഴിഞ്ഞ ഒക്ടോബറിലാണ് ചരിഞ്ഞത്.

പിഞ്ചുവിന്റെ മരണത്തിലും ദുരൂഹത

ഹെർപ്പിസ് രോഗമാണോ , ഇടതുകാലിലെ നീർക്കെട്ടാണോ മരണകാരണമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. സാധാരണ ആനകളെ അപേക്ഷിച്ച് ഇടതുകാലിൽ രണ്ട് നഖങ്ങൾ കൂടുതലായിരുന്നു പിഞ്ചുവിന്. ഇതു ഇടതുകാലിൽ നീരും വേദനയും ഉണ്ടാക്കിയിരുന്നു. പത്ത് മാസത്തോളമായി ആനക്കുട്ടി കിടപ്പിലായിരുന്നു. നാലര വയസുകാരൻ പിഞ്ചു ചരിഞ്ഞതും ഒക്ടോബറിലാണ്.

ആനകളുടെ ചികിത്സയ്ക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ തയ്യാറാക്കണം. പരി​ചയ സമ്പന്നരായ വിരമിച്ച വെ​റ്ററിനറി ഡോക്ടർമാരെയും സർവ്വീസിലുള്ള ഡോക്ടർമാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഈ പാനലിൽ ഉൾപ്പെടുത്തണം. നിലവിലെ ഡോക്ടറെ നീക്കി സീനിയർ ഡോക്ടറെ നിയമിക്കണം.

ചിറ്റാർ ആനന്ദൻ

(സ്പാരോ നേച്ചർ കൺസർവേഷൻ,

സംസ്ഥാന സെക്രട്ടറി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.