ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ ഐ.ടി ചട്ടങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച് പേരുവിവരങ്ങൾ ഗൂഗിൾ, ഫേസ്ബുക്ക്, വാട്‌സാപ് അടക്കമുള്ള ഡിജിറ്റൽ കമ്പനികൾ സമർപ്പിച്ചിട്ടും പ്രതികരിക്കാതെ ട്വിറ്റർ. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഉദ്യോഗസ്ഥൻ, പരാതി പരിഹാര ഉദ്യോഗസ്ഥൻ, ബന്ധപ്പെടാനുള്ള നോഡൽ ഉദ്യോഗസ്ഥൻ എന്നിവരെയാണ് ട്വിറ്റർ ഒഴികെ ഏഴ് കമ്പനികൾ നിയോഗിച്ചത്.
നിലപാടിൽ പിന്നോട്ടില്ലെന്ന സൂചന നൽകുന്ന പോസ്റ്റർ കമ്പനിയുടെ ഇന്ത്യൻ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 'ഇത് കഠിനമാകാൻ പോകുകയാണ്. കഠിനമെന്നാൽ അസാദ്ധ്യമെന്നല്ലെന്നാണ്' പോസ്റ്ററിന്റെ ഉള്ളടക്കം. പുതിയ വ്യവസ്ഥകളിൽ കൂടുതൽ ചർച്ച വേണമെന്നും സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ തടസപ്പെടുത്തുന്ന നിർദേശങ്ങളുണ്ടെന്നുമാണ് ട്വിറ്ററിന്റെ വാദം.
കേന്ദ്രസർക്കാരിന്റെ ഐ.ടി. ഇന്റർമീഡിയറി ചട്ടം നടപ്പാക്കാൻ സമൂഹമാദ്ധ്യമ കമ്പനിയായ ട്വിറ്ററിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. നാളെ കേസ് പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |