തൃശൂർ: കൊവിഡ് ബാധിച്ച് രക്ഷിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുടെ പൂർണ്ണ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് ദേവസ്വം, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കൊവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കാഞ്ഞാണി കാരമുക്ക് സ്വദേശി അലൻ, ഒല്ലൂർ എടക്കുന്നി ലക്ഷം വീട് കോളനിയിൽ പള്ളിപ്പാടം പള്ളിപ്പാടൻ വിനീതയുടെ മക്കളായ അലീന, അനീന എന്നിവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു. ഇരട്ടക്കുട്ടികളായ അലീന, അനീന എന്നിവരുടെ അമ്മ കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസമുൾപ്പെടെ എല്ലാ സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. സുപ്രീം കോടതി വിധി വരുന്നതിനു മുമ്പുതന്നെ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നതായും മന്ത്രി പറഞ്ഞു. മന്ത്രിയായശേഷം തൃശൂരിലെത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ സന്ദർശനമാണിത്. അലീനയുടെയും, അനീനയുടെയും നിസഹായവസ്ഥയെ കുറിച്ചറിഞ്ഞെത്തിയ മന്ത്രി കെ. രാജനും ഇവരെ സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു.
അലനെ കാണാൻ മന്ത്രിയെത്തി
കാഞ്ഞാണി: അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥനായ അലനെ കാണാൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വീട്ടിലെത്തി. കൊവിഡ് ബാധിച്ച് മരിച്ച മണലൂർ ചുള്ളിപറമ്പിൽ സുഭാഷിന്റെയും ഭാര്യ ജിജിയുടെയും ഏകമകനായ അലൻ (10) ഒറ്റയ്ക്കായതോടെ സമാശ്വാസവുമായെത്തിയതാണ് മന്ത്രി. കഴിഞ്ഞ ദിവസം എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയനും മണലൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോണി അത്താണിക്കലും വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരുന്നു. മുരളി പെരുനെല്ലി എം.എൽ.എയോടൊപ്പം സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി. കെ വിജയൻ , ലോക്കൽ സെക്രട്ടറി പി. കെ അരവിന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ സുർജിത്ത്, ഉൾപ്പെടെ നേതാക്കളും എത്തിയിരുന്നു.
ക്ഷേത്ര വിശ്വാസികളെ വിശ്വാസത്തിലെടുത്ത് ദേവസ്വങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ബന്ധപ്പെട്ടവരുമായെല്ലാം ചർച്ച ചെയ്ത് സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരും. നാടിനും വിശ്വാസികൾക്കും ഉപകാരപ്രദമായ രീതിയിൽ ദേവസ്വത്തിന്റെ പ്രവർത്തനങ്ങളെ മാറ്റും. ദേവസ്വം ബോർഡിലെ ജീവനക്കാരെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി വികസനത്തെ ബാധിക്കാത്ത വിധത്തിൽ പരിഹരിക്കും
കെ. രാധാകൃഷ്ണൻ
ദേവസ്വം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |