കൊച്ചി: കൃത്യം ഒരു മാസം. പൊലീസ് കിയോസ്ക് വഴി എത്തിയത് നാല് സ്മാർട്ട് പരാതികൾ. എല്ലാ പരാതികളും മിന്നൽ വേഗത്തിൽ തീർപ്പാക്കി കൊച്ചി സിറ്റി പൊലീസും സ്മാർട്ടായി. ഏപ്രിൽ 30നാണ് കേരളത്തിലെ ആദ്യത്തെ അത്യാധുനിക പൊലീസ് കിയോസ്ക്ക് കടവന്ത്ര മെട്രോ സ്റ്രേഷന് സമീപം ഡി.ജി.പി ജനങ്ങൾക്കായി തുറന്നു കൊടുത്തത്. അടിയന്തരമായി സ്റ്റേഷനിലെത്താൻ സാധിക്കാത്തവർക്കും സ്വകാര്യത സംരക്ഷിച്ച് പരാതി നൽകേണ്ടവർക്കും വേണ്ടിയായാണ് പദ്ധതി ആരംഭിച്ചത്. ലോക്ക്ഡൗണിൽ പോലും നാല് പേർ കിയോസിനെ ആശ്രയിച്ചത് പദ്ധതി ജനകീയമായതിന്റെ തെളിവാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
മിസിംഗ് മുതൽ സൈബർ കേസ് വരെ
മൊബൈൽ നഷ്ടപ്പെട്ടെന്ന് കാട്ടിയുള്ളതായിരുന്നു കിയോസ്ക് മുഖേന ലഭിച്ച ആദ്യ പരാതി. കൊച്ചിയിൽ എത്തിയ ഒരാളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയും ഉടൻ തന്നെ കിയോസ്കിനെ ആശ്രയിക്കുകയുമായിരുന്നു. പരാതി ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അപ്പോൾ തന്നെ കൈമാറി തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ളതായിരുന്നു രണ്ടാം പരാതി. കുടുംബ പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള മൂന്നാമത്തെ പരാതിയിലും പൊലീസ് ഇടപെടലുണ്ടായി. സൈബർ കുറ്രവുമായി ബന്ധപ്പെട്ട പരാതിയാണ് ഒടുവിൽ ലഭിച്ചത്. ഇത് സൈബർ പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.
കൺട്രോൾ റൂമിന്റെ
കൺട്രോളിൽ
പൊലീസ് കിയോസ്‌കിൽ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടർ കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറുമായി ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സ്‌ക്രീനിൽ സ്പർശിക്കുമ്പോൾ മുതൽ പൊലീസ് കൺട്രോൾ റൂമുമായി നേരിട്ടു സംവദിക്കാൻ സാധിക്കും. പരാതി ബോധിപ്പിക്കുന്നതിനൊപ്പം രേഖാമൂലം സമർപ്പിക്കാനും അവസരമുണ്ട്.കൊവിഡ് പശ്ചാത്തലത്തിൽ വ്യക്തികൾക്ക് സ്റ്റേഷൻ സന്ദർശിക്കാതെ സുരക്ഷിതമായി പൊലീസിൽ പരാതി നൽകാമെന്നതാണ് നേട്ടം. സ്വകാര്യത സംരക്ഷിച്ച് നൽകേണ്ട പരാതികളുടെ കാര്യത്തിലും കിയോസ്‌ക് ഉപയോഗപ്പെടുത്താം. വനിതകൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി പരാതി നൽകാൻ ഈ സംവിധാനം ഉപയോഗിക്കാനാവുമെന്നതാണ് പ്രത്യേകത.
എല്ലാ ജില്ലകളിലും വരും
കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും പൊലീസ് സ്മാർട്ട് കിയോസ്‌ക് ഉടൻ സ്ഥാപിക്കും. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.മറ്റ് ജില്ലകളിൽ ഇതിനു ശേഷം പദ്ധതി ആരംഭിക്കും. കിയോസ്‌ക് വഴി ലഭിക്കുന്ന പരാതികളിൻമേൽ അതത് പൊലീസ് സ്റ്റേഷനുകളുടെപരിഹാരം കണ്ടെത്തും. കൂടാതെ അന്വേഷണ പുരോഗതിയും മറ്റും ഫോൺ മുഖാന്തിരംപരാതിക്കാരനെ യഥാസമയം അറിയിക്കുകയും ചെയ്യും. പരാതി കേൾക്കാനാൻ കൺട്രോൾ റൂമിൽ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.24 മണിക്കൂറും സേനവം ലഭിക്കും.
1മാസം, 4 പരാതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |