തിരുവനന്തപുരം: മനുഷ്യനെ തകർത്തും അവന്റെ ജീവിതരീതികളെയും ചരിത്രത്തെയും അഭിമാനത്തെയും അവകാശങ്ങളെയും റദ്ദു ചെയ്തുമുള്ള വികസനത്തിന്റെ കൊളോണിയൽ ഇടപെടലിന്റെ ആധുനിക മുഖമാണ് ലക്ഷദ്വീപ് അഡ്മിനിട്രേറ്റർ പ്രഫുൽ ഖോട പട്ടേലിന്റേതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവിച്ചു.
പ്രതിഷേധം വകവയ്ക്കാതെ ദ്വീപ് നിവാസികളുടെ അധികാരങ്ങളെ ഒന്നൊന്നായി തകർത്തെറിയുന്ന നിയമങ്ങളുമായി മുന്നോട്ടു പോകുന്ന അഡ്മിനിസ്‌ട്രേറ്റർക്ക് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന രീതിയിലാണ് ലക്ഷദ്വീപ് കളക്ടറുടെ പോക്ക്.
ദ്വീപിന്റെ ജീവിതമാർഗമായ മത്സ്യബന്ധനവും പ്രാദേശിക ടൂറിസവും പോലും കുത്തക ഭീമന്മാരുടെ കൈയിലേക്ക് വച്ചുനൽകാനാണ് അഡ്മിനിസ്‌ട്രേറ്റർ ശ്രമിക്കുന്നത്. സംഘ്പരിവാർ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ദയാവായ്പിന് വിധേയരായി പിറന്ന മണ്ണിൽ ദ്വീപ് വാസികൾക്ക് അഭയാർത്ഥികളായി കഴിയേണ്ടിവരികയാണ് . ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ഉടൻ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്നും ജനരോഷത്തിന് മുന്നിൽ അഹങ്കാരം കൊണ്ട് പ്രതിരോധം തീർക്കാനാവില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |