തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ പ്രതികളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷിന്റെ മൊഴി. പൊലീസ് ക്ലബ്ബിൽ രാവിലെ പത്തര മുതൽ മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പണം വന്നതുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു പ്രധാന ചോദ്യങ്ങൾ. ധർമ്മരാജൻ നൽകിയ പരാതിയിലെ പണവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാടിൽ ഗിരീഷ് ഉറച്ച് നിന്നു.
അതേസമയം, പണവുമായെത്തിയ സംഘത്തിന് തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് നൽകിയത് ബി.ജെ.പി ജില്ലാ ഓഫീസിൽ നിന്നാണെന്ന ഹോട്ടൽ ജീവനക്കാരന്റെ മൊഴി പ്രകാരം ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ ഉടൻ വിളിപ്പിച്ചേക്കും.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശനും ബി.ജെ.പിക്ക് ഈ ഇടപാടിൽ ബന്ധമില്ലെന്ന മറുപടിയാണ് നൽകിയത്. എന്നാൽ, ഇരുവർക്കും ഇടപാടുമായി ബന്ധമുണ്ടെന്ന് ആർ.എസ്.എസ്. പ്രവർത്തകൻ കൂടിയായ വ്യവസായി ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വിളിപ്പിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം ഗിരീഷിനെ അറിയിച്ചിട്ടുണ്ട്.
ഒരു തവണ കൂടി വിളിച്ച് വരുത്തി തെളിവെടുത്ത ശേഷം എല്ലാവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |