ന്യൂഡൽഹി: രണ്ടാം കൊവിഡ് തരംഗത്തിൽ അടിപതറിയ ഡൽഹി സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിനിടെ, പ്രതിദിനം 45,000 രോഗികൾ വരെ ഉണ്ടാവുന്ന നിലയിലേക്ക് മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് ഡൽഹി ഐ.ഐ.ടിയുടെ മുന്നറിയിപ്പ്. 9,000 പേർക്ക് വരെ ആശുപത്രി പ്രവേശനം വേണ്ടിവരും. ഓക്‌സിജൻ നിറയ്ക്കാനുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കണം, പ്രാദേശിക സംഭരണ കേന്ദ്രങ്ങൾ സജ്ജമാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ഐ.ഐ.ടി മുന്നോട്ടു വച്ചു.
മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങളും ഡൽഹി സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിന് വേണ്ടി പ്രതിരോധ നടപടികൾ ആവിഷ്‌കരിക്കാൻ രണ്ട് സമിതികൾക്ക് രൂപം നൽകി.
13പേർ ഉൾപ്പെടുന്ന ആദ്യ സമിതി ആശുപത്രി, ഓക്‌സിജൻ പ്ലാന്റ്, മരുന്നു വിതരണം എന്നിവയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിലയിരുത്തി എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നതിൽ റിപ്പോർട്ട് സമർപ്പിക്കും. എട്ടുപേർ ഉൾപ്പെടുന്ന രണ്ടാമത്തെ സമിതി മൂന്നാം വരവുണ്ടായാൽ എങ്ങനെ നേരിടണം, എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നതിൽ പദ്ധതി തയാറാക്കും.
പ്രതിദിന കേസുകൾ 1,000 ൽ താഴെ കൊണ്ടുവരാൻ ഡൽഹി സർക്കാറിന് സാധിച്ചു. നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനത്തിൽ താഴെയാണുള്ളത്. ഈ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അടുത്ത ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |