തിരുവനന്തപുരം :ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നിലുള്ള പ്രധാന ലക്ഷ്യം കൈവരിക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷത്തിൽ താഴെ എത്തിക്കാനാണ് ശ്രമിച്ചത്. അത് 2.37 ലക്ഷത്തിൽ താഴെയായി. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ശതമാനത്തിന് താഴെയാണ്. തിരുവനന്തപുരത്ത് 20.21, പാലക്കാട്ട് 23.86 എന്നിങ്ങനെയാണ് രോഗവ്യാപന നിരക്ക്. ആശങ്കയുണ്ടായിരുന്ന മലപ്പുറത്ത് രോഗവ്യാപനം 17.25 ശതമാനമായി കുറഞ്ഞു. ലോക്ക് ഡൗണിലൂടെ ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാവുന്ന രോഗികളുടെ എണ്ണം കൂടുന്നത് തടയാനായി.എന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാവുന്ന സ്ഥിതിയായില്ല. സർക്കാർ ആശുപത്രികളിലെ ഐ.സി.യു ബെഡുകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. ആരോഗ്യസംവിധാനത്തിന് ഉൾക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വർദ്ധിച്ചാൽ മരണ സംഖ്യ വർദ്ധിക്കും. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നത് തടയുന്നതിനായാണ് ലോക്ക്ഡൗൺ തുടരുന്നത്. ഈ യാഥാർഥ്യം മനസ്സിലാക്കി പൊതുസമൂഹം ലോക്ക് ഡൗണിനോട് സഹകരിക്കണം.
23,513 രോഗികൾ, 198 മരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗത്തിന്റെ ശക്തി ക്രമാനുഗതമായി കുറയുന്നു.
ഇന്നലെ 23,513 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം മരണസംഖ്യ പ്രതിദിനം ഏറ്റവും ഉയർന്ന നിരക്കിലെത്തി. 198 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ ആകെ മരണം 8455 ആയി. 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. 86 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 22,016 പേർ സമ്പർക്കരോഗികളാണ്.
1272 പേരുടെ ഉറവിടം വ്യക്തമല്ല. 139 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നത്. അതേസമയം ചികിത്സയിലായിരുന്ന 28,100 പേർ രോഗമുക്തി നേടി.
മലപ്പുറത്ത് ഇന്നലെ 3990 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂർ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസർകോട് 506, വയനാട് 244 എന്നിങ്ങനെ വിവിധ ജില്ലകളിലെ സ്ഥിതി.
ആകെ രോഗികൾ 24,94,385
അൺലോക്ക് എപ്പോൾ?
മുഖ്യമന്ത്രി വിശദീകരിച്ചു
ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും രോഗവ്യാപന നിരക്കിലും കുറവുണ്ടാകണം.
തുടർച്ചയായ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലും താഴെയാകണം.
നിലവിൽ രോഗബാധിതരായ മൊത്തം ആളുകളുടെ എണ്ണത്തിലും പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തിലും തുടർച്ചയായി ഏഴു ദിവസം കുറവുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |