അമ്പലവയൽ: കൃഷികൾ പലതും നഷ്ടമായപ്പോൾ ക്ഷീര മേഖലയായിരുന്നു വയനാട്ടിൽ പലരെയും പിടിച്ച്നിൽക്കാൻ സഹായിച്ചത്. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കോഴിവളർത്തലും വിൽപ്പനയും ജീവിതമാർഗ്ഗമായി പലരും സ്വീകരിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയിൽ ജോലി ലഭിക്കാതെയും ഉള്ള ജോലി നഷ്ടമാവുകയും ചെയ്ത യുവാക്കൾക്ക് വരുമാനമാർഗം ആവുകയാണ് കോഴിവളർത്തൽ. ഗൾഫിൽ നിന്നും എത്തിയ പല യുവാക്കളും ഇപ്പോൾ കോഴികൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഒരു ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെ 40 മുതൽ 45 ദിവസത്തേക്ക് വളർത്തി വലുതാക്കാനായി എത്തിച്ചു നൽകും (ഇന്റഗ്രേഷൻ). കോഴി കുഞ്ഞുങ്ങൾക്ക് വേണ്ട തീറ്റ, മരുന്ന് എന്നിവയെല്ലാം തമിഴ്നാട്ടിലെ കമ്പനികൾ നൽകും. കോഴിക്കുഞ്ഞുങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാനും രോഗങ്ങൾ വരുന്നുണ്ടോ എന്ന് നോക്കാനും ഇടയ്ക്ക് സൂപ്പർവൈസർമാരും എത്തും.
ഒരു വലിയ ഷെഡ് ഉണ്ടാക്കി സമയാസമയം കോഴി കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുകയും അവയെ സംരക്ഷിക്കുകയുമാണ് വേണ്ടത്. 45 ദിവസത്തിനുശേഷം രണ്ടര കിലോയോളം ഭാരമാകുന്ന കോഴികളെ കമ്പനി മടക്കിയടുക്കും. സ്റ്റാർട്ടപ്പുകൾക്ക് ഗവൺമെന്റിൽനിന്ന് ധനസഹായവും ലഭിക്കും.
ഒരു കോഴിക്ക് ആറ് രൂപ സ്ഥിരമായി നൽകുന്ന കമ്പനികളും കുറഞ്ഞ കോഴിത്തീറ്റയിൽ രണ്ടര കിലോ ഭാരം വപ്പിച്ച് കമ്പനിക്ക് നൽകിയാൽ അതിന് അധിക പണം നൽകുന്ന കമ്പനികളും ഉണ്ട്.
6000 സ്ക്വയർഫീറ്റിൽനിന്ന് ഒരു മാസം 50,000 രൂപ മുതൽ 80,000 വരെ ലാഭം ലഭിക്കും. കോഴിക്ക് വില കൂടുകയാണെങ്കിൽ ഇരട്ടിലാഭം ആകും. കുറഞ്ഞാൽ നേരെ തിരിച്ചും.
വീട്ടിൽ നിന്ന് നല്ല സപ്പോർട്ട് ഉണ്ട്. നല്ല വരുമാനമാർഗ്ഗമാണ്. ഒഴിവുസമയങ്ങളിൽ വീട്ടിലെ കാര്യങ്ങൾ നോക്കാനും മറ്റ് പണിക്കുപോകാനും സാധിക്കുന്നുണ്ട് -
ടി.എസ്.അഭിജിത്ത്, മാത്യൂസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |