തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗത്തിന്റെ ശക്തി ക്രമാനുഗതമായി കുറയുന്നു.
ഇന്നലെ 23,513 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം മരണസംഖ്യ പ്രതിദിനം ഏറ്റവും ഉയർന്ന നിരക്കിലെത്തി. 198 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ ആകെ മരണം 8455 ആയി. 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. 86 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 22,016 പേർ സമ്പർക്കരോഗികളാണ്.
1272 പേരുടെ ഉറവിടം വ്യക്തമല്ല. 139 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നത്. അതേസമയം ചികിത്സയിലായിരുന്ന 28,100 പേർ രോഗമുക്തി നേടി.
മലപ്പുറത്ത് ഇന്നലെ 3990 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂർ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസർകോട് 506, വയനാട് 244 എന്നിങ്ങനെ വിവിധ ജില്ലകളിലെ സ്ഥിതി.
ആകെ രോഗികൾ 24,94,385
മലപ്പുറത്ത് കൂടുതൽ കൊവിഡ് വാക്സിൻ
നൽകണമെന്നാവശ്യപ്പെട്ട് ഹർജി
കൊച്ചി: കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ കൂടുതൽ കൊവിഡ് വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ.സി. നസീർ ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജില്ലയാണ് മലപ്പുറം. കേരളത്തിലെ ജനസംഖ്യയുടെ 12.97 ശതമാനം ആളുകൾ മലപ്പുറം ജില്ലയിലാണ്. എന്നാൽ കേരളത്തിൽ ആകെ നൽകിയ വാക്സിന്റെ 7.58 ശതമാനം മാത്രമാണ് മലപ്പുറം ജില്ലയ്ക്ക് ലഭിച്ചതെന്ന് ഹർജിയിൽ പറയുന്നു. അടുത്തിടെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറത്താണ്. മേയ് 26ന് 4212 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. ജനസംഖ്യയും രോഗവ്യാപനവും കണക്കിലെടുത്ത് മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാത്തത് വിവേചനമാണെന്നും ഇക്കാര്യം വ്യക്തമാക്കി സർക്കാരിന് നിവേദനം നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |