ആലപ്പുഴ : ജില്ലയിൽ വേനൽമഴയിലുണ്ടായത് 14.89കോടി രൂപയുടെ കൃഷിനാശം. കുട്ടനാട്, ചേർത്തല താലൂക്കുകളിലാണ് നാശനഷ്ടം കൂടുതൽ.
കൃഷിനാശമുണ്ടായ കർഷകർ നഷ്ടപരിഹാരം ലഭിക്കുന്നതിന് ജൂൺ 30 വരെ ഓൺലൈൻ മുഖാന്തിരം അപേക്ഷ നൽകണം. അക്ഷയകേന്ദ്രങ്ങളെ ഇതിനായി ആശ്രയിക്കാം.ജില്ലയിൽ ലോക്ക് ഡൗൺ ഇളവിൽ അക്ഷയകേന്ദ്രങ്ങൾ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. സർക്കാർ ധനസഹായം എത്രയും പെട്ടെന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കർഷകർ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത വിവരങ്ങൾ കൃഷി ഉദ്യോഗസ്ഥർ നേരിട്ടു പരിശോധിക്കണമെന്നാണ് നിർദേശം.
വേനൽമഴയിൽ കൃഷി വെള്ളത്തിലായ കർഷകരിൽ നിന്ന് ഹോർട്ടികോർപ് വിളകൾ സംഭരിച്ചത് ആശ്വാസമായി. കഞ്ഞിക്കുഴിയിൽ നിന്ന് പയർ, വെള്ളരി തുടങ്ങിയ ഇനം പച്ചക്കറികളാണ് ഇങ്ങനെ സംഭരിച്ചത്. നിലവിൽ ഓൺലൈനായി ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ നഷ്ടത്തിന്റെ കണക്കുകൾ തയ്യാറാക്കുന്ന ജോലികളാണ് തുടങ്ങിയത്.
നഷ്ടക്കണക്ക്
ഭക്ഷ്യധാന്യ വിളകർ..........₹ 482.59 ലക്ഷം
നാണ്യവിളകൾ...................₹ 14.14 ലക്ഷം
ഹോർട്ടി കോർപ്പ് ...............₹ 831.62 ലക്ഷം
കടപുഴകിയ മരങ്ങൾ........₹ 60.73 ലക്ഷം
മടവീഴ്ച..................................₹ 100 ലക്ഷം
ഇൻഷ്വറൻസ് പരിരക്ഷ
ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വിളകൾക്ക് നഷ്ടമുണ്ടായാൽ നാമമാത്ര തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക. റവന്യു വകുപ്പിൽ നിന്ന് അനുവദിക്കുന്ന ദുരന്ത നിവാരണ ഫണ്ടാണ് ഇതിനു ലഭിക്കുക. വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്കു വേഗത്തിൽ നഷ്ടപരിഹാരം ലഭിക്കും. തുക നേരിട്ടു കർഷകന്റെ അക്കൗണ്ടിലേക്കാണ് എത്തുന്നത്.
നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടത്
www.aims.kerala.gov.in പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. വിളകൾ ഇൻഷ്വർ ചെയ്ത കർഷകരും പോർട്ടലിലൂടെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കണം.പ്രകൃതിക്ഷോഭം സംബന്ധിച്ച വിവരം അധികൃതരെ അറിയിക്കുന്നതിനു പോർട്ടലിൽ 'റിപ്പോർട്ട് കലാമിറ്റി'യിൽ ക്ലിക്ക് ചെയ്തശേഷം
വിശദാംശങ്ങളും കൃഷി നഷ്ടത്തിന്റെ ചിത്രവും അപ്‌ലോഡ് ചെയ്യണം.സ്വന്തമായോ അക്ഷയ സെന്റർ മുഖേനയോരജിസ്റ്റർ ചെയ്യാം.
''അപേക്ഷിക്കേണ്ടത് ഓൺലൈനിലൂടെയാക്കിയതോടെ അപേക്ഷകളുടെ എണ്ണം കുറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പല സ്ഥലങ്ങളിലും അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കാത്തതും അപേക്ഷ കുറയാൻ കാരണമായി
കൃഷി വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |