തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ അതിഥിത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി ജില്ലാ ഭരണകൂടം. ജില്ലയിൽ 11,950 അതിഥി തൊഴിലാളികളാണുള്ളത്. അർഹരായ 9,136 പേർക്ക് ഭക്ഷ്യക്കിറ്റ് നൽകി.
ഇതിന് പുറമെ പാൽ, മുട്ട എന്നിവയും നൽകി. അതത് താലൂക്കിലെ തഹസിൽദാർ മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനയും കൊവിഡ് പരിശോധനയും നടത്തി. മാനസിക പിരിമുറുക്കം ഒഴിവാക്കാനായി അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ ബോധവത്കരണവും നൽകുന്നുണ്ട്. കൊവിഡ് രോഗികളായ അതിഥിത്തൊഴിലാളികളെ പാർപ്പിക്കുന്നതിനായി ജില്ലയിൽ ആറ് ഡി.സി.സികൾ കണ്ടെത്തിയിട്ടുണ്ട്. കഴക്കൂട്ടം എച്ച്.എസ്.എസിൽ ആരംഭിച്ച ഡി.സി.സിയിൽ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. നെടുമങ്ങാട് സബ് കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ ജില്ലാ ലേബർ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂമുണ്ട്. 04712783944,9447440956 എന്നീ ഹെൽപ്പ് ലൈൻ നമ്പരുകളിൽ 24 മണിക്കൂർ സേവനം ലഭിക്കും. അതിഥിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും താമസിക്കുന്ന കേന്ദ്രങ്ങളിൽ വാട്ടർ പ്യൂരിഫയർ, കൊവിഡ് പ്രതിരോധ സാമഗ്രികൾ, സാനിറ്ററി പാട്, ഡസ്റ്റ് ബിൻ എന്നിവ ജില്ലാ ഭരണകൂടം ഉറപ്പാക്കും. അതിഥിത്തൊഴിലാളി കുടുംബങ്ങളിലെ 180 വിദ്യാർത്ഥികൾക്കായി പഠനസാമഗ്രികളും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |