SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.02 PM IST

വെള്ളായണി കായലിന് കുറുകെ പാലം എന്ന സ്വപ്നം ഉടൻ യാഥാർത്ഥ്യമാകും

kovalam

കോവളം: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് വെള്ളായണി കായലിന് കുറുകെയുള്ള പാലം എന്ന സ്വപ്നം പൂവണിയുന്നു. കല്ലിയൂർ പഞ്ചായത്തിൽ കാർഷിക കോളേജ് കാക്കാമൂല റോഡിനെ തമ്മിൽ ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന പാലമാണ് കിഫ്ബിയുടെ ഫണ്ട് വിനിയോഗിച്ച് സർക്കാർ നിർമ്മിക്കുന്നത്. പാലം നിർമ്മിക്കാനുള്ള ഭരണാനുമതി ലഭിക്കുന്നതും തുടർന്ന് എസ്റ്റിമേറ്റ് പുതുക്കിയതും ഫണ്ട് ലഭിക്കാനുള്ള കാലതാമസവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമാണ് പാലത്തിന്റെ നിർമ്മാണം വൈകുവാനുള്ള കാരണം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പ്രദേശത്ത് മുട്ടോളം വെള്ളമുയർന്നത് യാത്രക്കാരെ വലച്ചിരുന്നു. ഇരുചക്രവാഹനത്തിലെത്തിയവർ വെള്ളക്കെട്ട് താഴാൻ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. കല്ലിയൂരിൽ കാക്കാമ്മൂല തിരുവല്ലം ഭാഗത്തേക്ക് ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാത്ത വിധം കാക്കാമ്മൂല കായലിന് സമീപം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. സമീപത്ത് ഇന്റർലോക്ക് പാകിയിരുന്നെങ്കിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഇന്റർലോക്ക് ഇളകിത്തുടങ്ങി. റോഡിൽ വെള്ളം ഉയർന്നത് കായലോരത്തെ ചെറുകിട കച്ചവടക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. പാലം വരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് അറുതിയാകും. ജില്ലിയൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് കിഫ്ബി അധികൃതർ എം. വിൻസെന്റ് എം.എൽ.എയോട് അറിയിച്ചിട്ടുണ്ട്. വെള്ളായണി കായലിന് കുറുകെ കാക്കാമൂലയിൽ നിന്ന് കാർഷിക കോളജ് ഭാഗത്തേക്കുള്ള മേൽപ്പാലം നിർമിക്കുന്നതിന് 24.33 കോടി രൂപയുടെ ഭരണാനുമതിയും ധനകാര്യ അനുമതിയും ലഭിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാൻ സർക്കാരിന് കഴിയാത്തതിൽ നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്. നിലവിൽ കായലിൽ മണ്ണിട്ട് നികത്തി കായലിനെ രണ്ടായി മുറിച്ച് നിർമ്മിച്ചിരിക്കുന്ന ബണ്ട് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മഴക്കാലത്ത് കായലിൽ ജലനിരപ്പ് ഉയരുമ്പോൾ റോഡിലേക്ക് വെള്ളം കയറുന്നത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

 പാലം നീളം - 249 മീറ്റർ

 കായൽ സൗന്ദര്യം കവരാതെ

ബണ്ട് റോഡ് കായലിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലം നിർമിക്കുന്നത്. 2017- 18 ലെ ബഡ്ജറ്റിൽ ഇതിന്റെ പ്രഖ്യാപനം നടന്നെങ്കിലും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും വൈകിയിരുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ രൂപകല്പനയിൽ ജില്ലയിലെ തന്നെ മികച്ച പാലങ്ങളിൽ ഒന്നായി ഇതുമാറുമെന്ന് അധികൃതർ പറയുന്നു. കായൽസൗന്ദര്യം ചോർന്നുപോകാതെ സഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്പന

 പാലം വന്നാൽ മുഖച്ഛായ മാറും

249 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. പാലത്തിന് ഇരുവശവും കാൽനട യാത്രക്കാർക്ക് ഫുട്പാത്തും കായൽ മത്സ്യത്തൊഴിലാളികൾക്ക് ഫിഷിംഗ് പ്ലാറ്റ്‌ഫോമും സഞ്ചാരികൾക്ക് കായലിലേക്ക് ഇറങ്ങുന്നതിന് പടികളും പാലത്തോട് ചേർത്തു നിർമ്മിക്കുന്നതിനാണ് പദ്ധതി. പൂങ്കുളം, കാക്കാമൂല ഭാഗത്തേക്ക് 60 മീറ്റർ വീതം അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പാലം നിർമാണം ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.