കൊച്ചി: എറണാകുളം പളളുരുത്തിയിൽ സി ഐ മാനസികമായി പീഡിപ്പിച്ചതിന്‍റെ മനോവിഷമത്തിൽ നാടുവിട്ട എ എസ് ഐ തിരികെയെത്തി. ഹാർബർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ആയ ഉത്തംകുമാറാണ് നാടകീയ സംഭവങ്ങൾക്കൊടുവിൽ തിരികെയെത്തിയത്. ഉത്തംകുമാറിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ഇന്നലെ പൊലീസിനെ സമീപിച്ചിരുന്നു.
വൈകി എത്തിയതിന് സി ഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ ഈ ആരോപണം പൊലീസ് തള്ളിയിരുന്നു. ഉത്തംകുമാർ ഇന്ന് രാവിലെയാണ് തിരികെ വീട്ടിലെത്തിയത്. ഇതറിഞ്ഞ പൊലീസ് വീട്ടിലെത്തി ഉത്തംകുമാറിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
വ്യാഴാഴ്‌ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സി ഐ ഹാജർ ബുക്കിൽ ഉത്തംകുമാർ അബ്സെന്‍റ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടർന്ന് വീട്ടിൽ മടങ്ങിയെത്തിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം നൽകാൻ വെള്ളിയാഴ്‌ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്നാണ് ഭാര്യ ദീപ പറഞ്ഞിരുന്നത്.
ദീപയുടെ പരാതിയിൽ പള്ളുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. മാനസികമായി പീഡിപ്പിച്ചില്ലെന്നും വൈകിയെത്തിയതിനാൽ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്‌തതെന്നും സി ഐ നേരത്തെ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |