കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് കുടുംബശ്രീ. ത്രിതല സംവിധാനങ്ങളെ ഉൾപ്പെടുത്തിയുള്ള മൂന്ന് പരിപാടികളാണ് പ്രധാനമായും നടക്കുന്നത്. അതിൽ ഒന്നാമത്തേത് 'കൈയ്യെത്തും ദൂരത്ത് കരുതലായി സ്‌നേഹിത' എന്ന പ്രവർത്തനമാണ്. അയൽക്കൂട്ട അംഗങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കരുത് എന്ന ലക്ഷ്യത്തോടെ 27000 അയൽക്കൂട്ടങ്ങളുമായി നേരിട്ട് ക്ഷേമാന്വേഷണം നടത്തുന്ന പരിപാടിയാണിത്. 100 പേരാണ് ഇത്തരത്തിൽ ടെലി ട്രെയിനിംഗ് നടത്തുന്നത്. രണ്ടാമത്തേത് ജില്ലാമിഷന്റെ നേതൃത്വത്തിൽ എ.ഡി.എസ് ഭരണസമിതി അംഗങ്ങളുമായി നേരിട്ട് നടത്തുന്ന ഓൺലൈൻ മീറ്റിംഗ് 'അരികെ' എന്ന പരിപാടിയാണ്. കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഹെൽപ്പ് ഡെസ്‌ക്കിനെക്കുറിച്ചും കൊവിഡ് ആശങ്കകളെക്കുറിച്ചും ഹരിത കർമ്മസേന പ്രവർത്തനങ്ങളെക്കുറിച്ചും കൊതുകുജന്യ രോഗങ്ങളെക്കുറിച്ചും അരികെ എന്ന പരിപാടിയിൽ ചർച്ച ചെയ്യുകയും ജില്ലാമിഷന്റെ ഇടപെടൽ വേണ്ട മേഖലയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. 'പ്രതിരോധം' എന്ന് പേരിട്ടിരിക്കുന്ന വെബിനാറുകളാണ് മൂന്നാമത്തേത്. സി.ഡി.എസ്. തലത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാരാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കൊവിഡ് പ്രതിരോധ ഡെസ്ക്
കുടുംബശ്രീയുടെ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് മുഴുവൻസമയ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കായി പ്രവർത്തനം മാറ്റി. പ്രാദേശിക വാർറൂമുകളിൽ കുടുംബശ്രീ ഉദ്യോഗസ്ഥർ നോഡൽ ഓഫീസർമാരായി പ്രവർത്തിക്കുന്നു. ജാഗ്രതാ സമിതികളിലും സി.ഡി.എസ് അദ്ധ്യക്ഷമാർ അവശ്യ സേവനങ്ങൾ നൽകിവരുന്നു.
കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ വഴി രോഗികൾക്ക് ഭക്ഷണം, എ.ഡി.എസ്, അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ മരുന്ന്, കിറ്റ് വിതരണം, വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ എന്നിവ നടത്തിവരുന്നു. രോഗബാധിത ഭവനങ്ങളും ഓഫീസുകളും അണുനശീകരണം നടത്തുന്നതിനുള്ള ടീമുകൾ മുഴുവൻ സമയവും പ്രവർത്തന സജ്ജമാണ്.
ഹെൽപ്പ് ലൈൻ നമ്പറുകൾ
1800 4255 5678
8594 034255
8086 034255
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |