അഗളി: അട്ടപ്പാടിയിലെ ഊരുകൾ കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകൾ സജീവമായി നടക്കുന്നതായി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ജൂഡ് ജോസ് തോംസൺ അറിയിച്ചു. ഊരുകളിലെ 45 വയസിന് മുകളിലുള്ള 60% പേർക്കും വാക്സിൻ നൽകി. 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം ഊരുകളിൽ എല്ലാവർക്കും വാക്സിൻ എത്തിക്കാനാണ് ശ്രമം.
ആനവായ്, തുഡുക്കി, ഗലസി ഉൾപ്പടെയുള്ള ഉൾപ്രദേശങ്ങളിലെ ഊരുകളിൽ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരത്തോടെ വനത്തിലൂടെ കിലോമീറ്ററുകൾ നടന്ന് ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി വാക്സിനേഷൻ നൽകുന്നുണ്ട്. വരും ദിവസങ്ങളിലും പ്രവർത്തനം തുടരും. ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ തൂവ, ഉറിയൻചാള, മൂലഗംഗൽ, വെള്ളക്കുളം, വെച്ചപ്പതി തുടങ്ങിയ വിദൂര ഊരുകളിൽ പകൽ ആദിവാസികൾ ആടുകളെയും പശുക്കളെയും മേയ്ക്കാൻ കാടുകയറി പോവുന്നതിനാൽ വൈകിട്ട് ഊരുകളിലെത്തിയാണ് വാക്സിൻ നൽകുന്നത്.
ഊരുകളിൽ കൊവിഡ് പോസിറ്റീവാകുന്ന ഗർഭിണികൾക്ക് കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നതിനായി അഗളി സി.എച്ച്.സി.യിലെ സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി ആവശ്യമായ പരിചരണം നൽകും. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂടുതൽ വെന്റിലേറ്ററുകൾ സജ്ജമാക്കും.
ഊരുകളിൽ വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരെ മൂപ്പൻ മുഖേന ബോധവത്ക്കരണം നടത്തും. ആദ്യം മൂപ്പന് വാക്സിൻ നൽകി പ്രശ്നമൊന്നുമില്ലെന്ന് ധരിപ്പിച്ച ശേഷമാണ് മറ്റുള്ളവരിൽ വാക്സിൻ നൽകുന്നത്.
ഇത്തരത്തിൽ വരും ദിവസങ്ങളിൽ എല്ലാവരിലേക്കും വാക്സിൻ എത്തിക്കാനാണ് ശ്രമം. മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, ഒരു സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, ഒരു കൊവിഡ് ആശുപത്രി, നാല് ഡൊമിസിലറി കെയർ സെന്റർ എന്നിവടങ്ങളിലായി 587 കിടക്കകളും ചികിത്സയ്ക്കായി സജ്ജമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |