ആലപ്പുഴ: ലോക്ക്ഡൗൺ വിരസതയിൽ ചെറിയൊരു പിടിവള്ളിയെന്നോണം വീണ്ടും തുറന്ന കള്ളുഷാപ്പുകൾക്കു മുന്നിൽ ക്യു നിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്, തമിഴ്നാട്ടിൽ നിന്നുള്ള കള്ളുകൂടി ലഭ്യമാക്കിയാണ് നിലവിലെ ദാരിദ്ര്യാവസ്ഥയ്ക്ക് ഷാപ്പുടമകൾ പരിഹാരമുണ്ടാക്കുന്നതെന്ന യാഥാർത്ഥ്യം ഓർമ്മ വേണം!
ലോക്ക് ഡൗണിൽ പൂട്ട് വീണതോടെ സംസ്ഥാനത്ത് വ്യപകമായി കള്ള് ഒഴുക്കിക്കളയുന്ന സ്ഥിതിയുണ്ടായിരുന്നു. വരുമാനം നിലച്ചതോടെ പാലക്കാട് ചെത്ത് നടത്തിയിരുന്ന നിരവധി ചെത്തുകാർ പണി നിറുത്തി നാട്ടിൽ തിരിച്ചെത്തി. ആഴ്ചകളായി ചെത്ത് നടക്കാത്ത സ്ഥലങ്ങളുമുണ്ട്. അതുകൊണ്ട് ശുദ്ധമായ നാടൻ കള്ള് പൂർണതോതിൽ ലഭ്യമാകാൻ കാലതാമസമുണ്ടാകുമെന്ന് മേഖലയിലുള്ളവർ പറയുന്നു. പാഴ്സൽ സർവീസിന്റെ ആദ്യ ദിനത്തിൽ തമിഴ്നാടൻ കള്ളിലൂടെയാണ് ഷാപ്പുകാർ പിടിച്ചു നിന്നത്. ജില്ലയിൽ മികച്ച ഗുണനിലവാരമുള്ള തെങ്ങുകളുടെ അഭാവവും തൊഴിലാളികളെ കിട്ടാനില്ലാത്തതുമാണ് പ്രധാന പ്രതിസന്ധി. പാലക്കാടൻ കള്ളാണ് കാലങ്ങളായി വിപണിയിലെത്തുന്നത്. കുട്ടനാടൻ പ്രദേശങ്ങളിൽ ചെത്ത് തരക്കേടില്ലാതെ നടക്കുന്നുണ്ടെങ്കിലും വില്പനയ്ക്ക് തികയുന്ന രീതിയിൽ കള്ള് ലഭിക്കില്ല. ഒരു ചെത്തുകാരന് പരമാവധി 10 ലിറ്റർ കള്ളാണ് കുട്ടനാടൻ ഭാഗങ്ങളിൽ ലഭിക്കുന്നത്. ഇളവുകൾ വന്നതോടെ വീണ്ടും ചെത്ത് വ്യവസായം ഉണർവിലാകും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. ഇതോടെ ഗുണനിലവാരം കുറഞ്ഞ തമിഴ്നാടൻ കള്ളിനു പകരം ശുദ്ധമായ നാടൻ കള്ള് വിപണയിലെത്തി തുടങ്ങും.
ചെത്ത് നിറുത്തിയ തെങ്ങിൽ നിന്ന് വീണ്ടും കള്ള് ലഭിക്കണമെങ്കിൽ മൂന്ന് ആഴ്ചയെങ്കിലും കാത്തിരിക്കണം. അതുകൊണ്ട് തന്നെ നാട്ടിൻപുറങ്ങളിലെ ഭൂരിഭാഗം ചെത്തുകാരും തൊഴിൽ തുടരുകയായിരുന്നു. അതേസമയം ആലപ്പുഴയിൽ നിന്നടക്കം പാലക്കാട് താമസിച്ച് ചെത്തിയിരുന്നവർ ലോക്ക്ഡൗൺ മൂലം തൊഴിൽ ഉപേക്ഷിച്ചും അവധിയെടുത്തും നാട്ടിൽ തിരിച്ചെത്തി. കൊവിഡ് പ്രതിസന്ധിയും അടിക്കടിയുണ്ടാകുന്ന ലോക്ക് ഡൗണും മൂലം തിരികെ പോകണമോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും.
# രക്ഷിച്ചത് 'ചില്ലറ'
കള്ള് വില്പന നടത്താൻ യാതൊരു മാർഗവുമില്ലാതിരുന്ന ദിവസങ്ങളിൽ ലിറ്റർ കണക്കിന് കള്ളാണ് തെങ്ങിൻ തോപ്പുകളിലും ജലസ്രോതസുകളിലും ഒഴുക്കിക്കളഞ്ഞത്. ജില്ലയിൽ ഗ്രാമപ്രദേശങ്ങളിൽ പല ചെത്തുകാരും ലിറ്ററിന് 200 രൂപവരെ വാങ്ങി ചില്ലറ വില്പന നടത്തിയാണ് ഇക്കാലയളവിൽ പിടിച്ചു നിന്നത്. വിദേശമദ്യം അടക്കം ലഭിക്കാൻ യാതൊരു മാർഗവുമില്ലാതിരുന്നതിനാൽ തെങ്ങിൻ ചുവട്ടിൽ തന്നെയുള്ള ചില്ലറ വില്പന സജീവമായിരുന്നു.
# തലമുറമാറ്റം നിലച്ചു
കള്ളുചെത്തിലേക്ക് എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്ന് പഴയ ചെത്തുകാർ സാക്ഷ്യപ്പെടുത്തുന്നു. മുൻ കാലങ്ങളിൽ, പ്രായമായി ചെത്ത് നിറുത്തുന്നയാൾ പിൻതലമുറക്കാരന് തൊഴിൽ കൈമാറുന്ന പതിവുണ്ടായിരുന്നു. പക്ഷേ ഇന്ന് ഈയൊരു ഏർപ്പാട് അപൂർവ്വമായി മാത്രമേ നടക്കുന്നള്ളൂ.
# എന്നിട്ടും ഇളവില്ല
തെങ്ങിൻ തോപ്പുകൾ പാട്ടത്തിനെടുത്ത് കള്ള് ചെത്തു നടത്തുന്നവരാണ് ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായത്. ഉടമകൾ പാട്ടത്തുകയിൽ ഇളവ് നൽകാറില്ല. കള്ള് നിലയ്ക്കാതിരിക്കാൻ തൊഴിലാളികളെ ഉപയോഗിച്ച് ചെത്ത് തുടർന്നുകൊണ്ടിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ പരമ്പരാഗത കള്ള് വ്യവസായം കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്.
.............................
# പ്രതിസന്ധികൾ
കാറ്റ് വീഴ്ചയില്ലാത്ത തെങ്ങുകൾ ചുരുക്കം
പലേടത്തും സ്ഥിരം ഷാപ്പുകാരില്ല
പാട്ടവും സെക്യൂരിറ്റി തുകയും നൽകണം
..........................
തമിഴ്നാട്ടിൽ നിന്നെത്തുന്ന കള്ളിൽ കെമിക്കലും പഞ്ചസാരയും അധികമായതിനാൽ പത കൂടുതലായിരിക്കും. കൂടുതൽ ലിറ്റർ കള്ള് ലഭിക്കുന്നതിനാലാണ് പലരും തമിഴ്നാടൻ കള്ള് വരുത്തുന്നത്. വരും ദിവസങ്ങളിൽ ചെത്ത് പഴയപടിയാകുന്നതോടെ നാടൻ കള്ള് സുലഭമാകും
മോഹനൻ, ചെത്ത് തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |