ആലപ്പുഴ: ജില്ലയിലെ ആയുർവേദ ചികിത്സാ മേഖലയ്ക്ക് മുതൽക്കൂട്ടാവുമായിരുന്ന ഗവ. ആയുർവേദ പഞ്ചകർമ്മ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം പാതിവഴി എത്തുന്നതിനു മുമ്പുതന്നെ മുട്ടിലിഴയുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയം അനുവദിച്ച അഞ്ചു കോടിയുടെ ബലത്തിൽ ആലപ്പുഴ വലിയചുടുകാട് ജംഗ്ഷന് സമീപം നഗരസഭ ഏറ്റെടുത്തു നൽകിയ 60 സെന്റിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളാണ് കെടുകാര്യസ്ഥതയുടെയും നിരുത്തരവാദിത്വത്തിന്റെയും നേർസാക്ഷ്യമായി മാറിയിരിക്കുന്നത്.
മൂന്ന് തൂണുകൾക്ക് ബലക്ഷയം കണ്ടെത്തിയതോടെയാണ് നിർമ്മാണം സ്തംഭിച്ചത്.
കെ.സി. വേണുഗോപാൽ ലോക്സഭ അംഗമായിരിക്കെ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന് നൽകിയ നിവേദനത്തെ തുടർന്നാണ് ആയുഷ് മന്ത്രാലയം പഞ്ചകർമ്മ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്. 2013ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കെട്ടിടത്തിന് തറക്കല്ലിട്ടു. 2015 ജനുവരി 27ന് കെട്ടിടനിർമ്മാണം പൂർത്തിയാക്കാനായിരുന്നു കരാർ. 2014ൽ തൂണുകളുടെയും ആദ്യനിലയുടെയും കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു. തുടർ നിർമ്മാണത്തിന് വീണ്ടും രണ്ട് കോടി അനുവദിച്ചു. തുടർന്നുയർന്ന ആരോപണത്തിൽ തട്ടി നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുകയായിരുന്നു.
വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിന് പിന്നിലായുള്ള സ്ഥലത്താണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചത്. ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്‌സ് ലിമിറ്റഡാണ് കരാറെടുത്തത്. ആദ്യ ഗഡുവായി ലഭിച്ച 2 കോടി കൊണ്ട് പൈലിംഗ്, 159 തൂണുകൾ, കെട്ടിടത്തിന്റെ അടിത്തറ, സ്ലാബുകൾ എന്നിവ പൂർത്തിയാക്കി. പണി പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ തൂണുകൾ ഇളകുന്നതായും നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബി.എസ്.എൻ.എൽ എൻജിനിയറിംഗ് വിഭാഗം പരിശോധന നടത്തുകയും മൂന്ന് തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കെട്ടിടത്തിന്റെ രൂപരേഖയിൽ വ്യതിയാനം സംഭവിച്ചതായി എൻജിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
താങ്ങാനാവാത്ത വാടക
എല്ലാ അപാകതകളും പരിഹരിച്ചതോടെ വീണ്ടും നിർമ്മാണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയെങ്കിലും അനാസ്ഥ തുടർ പ്രതിസന്ധിയായി. പഞ്ചകർമ്മ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി തലത്തിലേക്കുയരുമ്പോൾ സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയും. ഫൗണ്ടേഷന്റെ ജോലികളും ആദ്യനിലയുടെ കുറച്ച് ഭാഗങ്ങളും മാത്രമാണ് ഇപ്പോൾ പൂർത്തിയായത്. നിർമ്മാണം നിലച്ച കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും തെരുവു നായ്ക്കളുടെ താവളമായി മാറി. ഒന്നാംനില പൂർത്തിയായി കഴിഞ്ഞാൽ, കളർകോടുള്ള വാടകക്കെട്ടിടത്തിലാണ് ജില്ലാ പഞ്ചകർമ്മ ആശുപത്രി പ്രവർത്തിക്കുന്നത്. നാലിരട്ടി വർദ്ധിപ്പിച്ച വാടക ആവശപ്പെട്ടുകൊണ്ടിരിക്കുകയാണ് ഉടമ.
.......................................................................
₹ 16,000: നിലവിലെ കെട്ടിട വാടക
₹ 68,000: ഉടമ ആവശ്യപ്പെടുന്ന പുതിയ വാടക
.................................................
മന്ത്രി പറഞ്ഞിട്ടും ഗൗനിക്കാതെ
നിലവിലെ അപകത പരിഹരിച്ച് കെട്ടിട നിർമ്മാണം പുനരാരംഭിക്കാൻ മന്ത്രിയായിരിക്കെ ജി.സുധാകരൻ ഇടപെട്ടെങ്കിലും മുൻ നഗര ഭരണസമിതി വേണ്ടത്ര താത്പര്യം കാട്ടിയില്ല. ആദ്യം കരാർ ഏറ്റെടുത്ത കരാറുകാരനോട് ജോലികൾ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെടാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. പക്ഷേ, നഗരസഭ അധികൃതർ ഗൗനിച്ചില്ല. ഇതോടെ പദ്ധതി വീണ്ടും കുഴപ്പത്തിലായി. പല ഭാഗങ്ങളും പൊളിച്ചു നീക്കാതെ ഇനി കെട്ടിടം പൂർത്തിയാക്കാൻ കഴിയില്ല.
രണ്ടുണ്ട് സമിതികൾ
നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സർക്കാർ രണ്ട് കമ്മിറ്റികളാണ് രൂപീകരിച്ചത്. ആരോഗ്യമന്ത്രി ചെയർപേഴ്സണായ സംസ്ഥനതല ഉന്നതാധികാര സമിതിയും കളക്ടർ ചെർമാനായ ജില്ലാതല എക്സിക്യുട്ടിവ് കമ്മിറ്റിയും. ഉദ്യോഗസ്ഥർക്ക് പുറമേ ഇരു സമിതികളിലും നഗരസഭ ചെർപേഴ്സൺ അംഗമാണ്.
.........................................
ആശുപത്രിക്കു വേണ്ടിയുള്ള കെട്ടിട നിർമ്മാണ മേൽനോട്ട സമിതിയിൽ നിലവിൽ നഗരസഭ പ്രതിനിധിയില്ല. ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത നഗരസഭ ഇപ്പോൾ കാഴ്ചക്കാരായി നിൽക്കേണ്ട അവസ്ഥയാണ്
സൗമ്യരാജ്, ചെയർപേഴ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |