ഇന്ന് പുകവലി വിരുദ്ധ ദിനം
കൊച്ചി: നിരോധനം കാറ്റിൽപ്പറത്തി ഇ സിഗരറ്റ് വില്പന പൊടിപൊടിക്കുന്നു. ഓൺലൈൻ സൈറ്റുകൾ പരസ്യമായും ചെറുകിട സ്ഥാപനങ്ങളിൽ രഹസ്യമായുമാണ് വില്പന. പുകവലിയുടെ ദൂഷ്യവശങ്ങളിൽ നിന്നും മോചനം എന്ന് അവകാശപ്പെട്ടാണ് ആളുകളെ ആകർഷിക്കുന്നത്. ഇതിൽ മയങ്ങി നിരവധിപേർ പുകവലിക്ക് അടിമപ്പെട്ടതായാണ് കണ്ടെത്തൽ.
സാധാരണ സിഗരറ്റിനെ അപേക്ഷിച്ച് തീ കത്തിക്കേണ്ട ആവശ്യമില്ല. അതിനാൽ ഇത് ഉപയോഗിക്കുന്നവരെ കണ്ടെത്തുക പ്രയാസമാണ്. ഇതാണ് വിദ്യാർത്ഥികളെ അടക്കം ആകർഷിക്കുന്നത്. നിക്കോട്ടിൻ ഉൾപ്പടെ ശരീരത്തിന് ഹാനീകരമായ പല രാസവസ്തുക്കളും ഇതിൽ ചേർക്കാറുമുണ്ട്. ഇ സിഗരറ്റ് ഉപയോഗിച്ച് മറ്റ് ലഹരി വസ്തുക്കളിലേക്ക് തിരിയുന്നവരുമുണ്ട്.
പുകയിലയോട് കൂടുതൽ അടുപ്പം സൃഷ്ടിക്കാൻ ഇ-സിഗരറ്റ് കാരണമാകുമെന്ന വിദഗ്ധ ഉപദേശങ്ങളെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചത്.
കാറ്റിൽ പറത്തി നിരോധനം
70 രൂപ മുതൽ 5000 രൂപ വരെയാണ് വില. പരാതി വ്യാപകമായതോടെ നേരത്തെ എക്‌സൈസ് ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. അന്ന് പിൻവലിഞ്ഞ സംഘം വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഇ-സിഗരറ്റിന്റെ വില്പന 2019 സെപ്തംബറിലാണ് രാജ്യത്ത് നിരോധിച്ചത്.കേരളത്തിലാണ് ഇ-സിഗരറ്റിന്റെ വില്പന ആദ്യം നിരോധിച്ചത്.പുറമേ പഞ്ചാബ്, കർണാടക, മിസോറം, ജമ്മു കശ്മീർ, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇസിഗരറ്റിലെ ഉത്പാദനവും വില്പനയും നിരോധിച്ചു. ഇതിന് ശേഷമാണ് ഇ സിഗരറ്റ്, ഇഷീഷ, ഇ നിക്കോട്ടിൻ എന്നിവയുൾപ്പെടെ എല്ലാ ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി ഉല്പന്നങ്ങളും നിറുത്തലാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്.
ഇ സിഗരറ്റ്
ഒരു സാധാരണ സിഗരറ്റ് പോലെയോ പേന പോലെയോ തോന്നിപ്പിക്കും. ചെറിയ ബാറ്ററിയിലാണ് ഇതിന്റെ പ്രവർത്തനം. ഇ സിഗരറ്റിൽ ദ്രാവകരൂപത്തിലാകും നിക്കോട്ടിൻ അടങ്ങിയിട്ടുണ്ടാവുക. ഒപ്പം വിവിധങ്ങളായ ഫ്‌ളേവറുകളും മറ്റു രാസവസ്തുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ടാകും. പല ഫ്‌ളേവറുകളിൽ ഇവ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |