കൊച്ചി: കൊവിഡ് രണ്ടാംതരംഗത്തിൽ സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് നറുക്കെടുപ്പുകൾ റദ്ദാക്കിയതോടെ വരുമാനമാർഗം ഇല്ലാതെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ 3 ലക്ഷം കുടുംബങ്ങൾ.
ക്ഷേമനിധി അംഗങ്ങൾക്കു നൽകുമെന്നുപറഞ്ഞിരുന്ന 1,000 രൂപയുടെ സഹായധനം സർക്കാർ ഇതുവരെ നൽകിയിട്ടില്ല.
സംസ്ഥാനത്ത് ഏകദേശം 55,000 ലോട്ടറി ഏജന്റുമാരുണ്ട്. തൊഴിലാളികളുൾപ്പെടെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവർ 85,000 പേരുണ്ട്. വഴിയരികിൽ ചില്ലറ വില്പ്ന നടത്തുന്ന രണ്ടുലക്ഷത്തോളം തൊഴിലാളികളുണ്ട്. എല്ലാംകൂടി ലോട്ടറിയെ ആശ്രയിച്ചു കഴിയുന്ന മൂന്ന് ലക്ഷത്തോളം പേരുണ്ട്. ഇതിൽ ക്ഷേമനിധി ബോർഡിൽ അംഗത്വമില്ലാത്തവരാണ് ഏറെയും. പ്രായമായവർ, അപകടത്തിൽ പരിക്കേറ്റ് മറ്റു തൊഴിൽ ചെയ്യാൻ കഴിയാത്തവർ, അംഗപരിമിതർ തുടങ്ങിയ വിഭാഗത്തിൽപ്പെടുന്നവരാണ് മേഖലയിൽ കൂടുതലും. ടിക്കറ്റ് വിറ്റുകിട്ടുന്ന കമ്മിഷൻ മാത്രമാണ് ഇവരുടെ ഏക വരുമാനം. കൊവിഡിനൊപ്പമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ വരുമാനം നഷ്ടമായതോടെ പലരും ജീവിതം തള്ളിനീക്കാൻ ബുദ്ധിമുട്ടുകയാണ്.
സംസ്ഥാന സർക്കാരിന് ഏറ്റവുമധികം വരുമാനം മേഖലയാണ് ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ ലോക്ഡൗൺ കാലത്തും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. നികുതി കൂടിയപ്പോൾ കമ്മിഷൻ കുറഞ്ഞതാണ് മറ്റൊരുതിരിച്ചടി എന്നും തൊഴിലാളികൾ പറയുന്നു.
ലോട്ടറിക്ക് ജി.എസ്.ടി. 12 ശതമാനമായിരുന്നത് ഇപ്പോൾ 28 ശതമാനമാണ്. കടയിൽ വിൽക്കുന്ന ടിക്കറ്റിന് ഒന്നിന് 6.40 രൂപയാണു വില്പനക്കാരനു കമ്മിഷൻ ലഭിക്കുന്നത്. മുൻപിത് എട്ടു രൂപയായിരുന്നു. ഇവരിൽനിന്ന് വാങ്ങി വഴിയിൽ നടന്നു വിൽക്കുന്ന തൊഴിലാളിക്കു കിട്ടുന്നത് അഞ്ചു രൂപയും. ഇതുമൂലം ഏറ്റവും താഴേത്തട്ടിലുള്ളവർ കടുത്ത പ്രതിസന്ധിയിലാണ്.
തോമസ് കല്ലാടൻ, സംസ്ഥാന പ്രസിഡന്റ് കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |