കാസർകോട്: കാസർകോട് ജില്ലയിലെ പട്ടികജാതി, വർഗ കോളനികളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കർമ്മ പദ്ധതി തയ്യാറാക്കി ജില്ലാ ഭരണകൂടം. ആരോഗ്യവകുപ്പ് ജീവനക്കാരുടെ കുറവും കോളനിവാസികളുടെ നിസഹകരണവും മൂലം ജില്ലയിലെ ആദിവാസി കോളനികളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അടിതെറ്റുകയാണെന്ന് കഴിഞ്ഞ ദിവസം 'കേരള കൗമുദി' വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് വിളിച്ചു ചേർത്ത ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് കോവിഡ് വ്യാപനം തടയാനുള്ള പദ്ധതികൾക്ക് തീരുമാനമായത്.
കോളനികളിലെ മുഴുവൻ പേർക്കും അടിയന്തരമായി k`വിഡ് വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് കളക്ടർ ഡോ. ഡി സജിത് ബാബു ജില്ലാതല യോഗത്തിൽ അറിയിച്ചു. ട്രൈബൽ പ്രമോട്ടർമാരുടെയും പൊലീസിന്റേയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും സഹായത്തോടെ കോളനികളിൽ ചെന്ന് വാക്സിനേഷനായുള്ള രജിസ്‌ട്രേഷൻ പൂർത്തീകരിച്ചുവരുന്നതായി യോഗം വിലയിരുത്തി.
ബോധവത്കരണവുമായി ഗ്രാമപഞ്ചായത്തും
ദേലമ്പാടി ഗ്രാമ പഞ്ചായത്തിലെ മൂന്ന് ട്രൈബൽ കോളനികളിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയും തീരുമാനിച്ചിട്ടുണ്ട്. വാർഡ് മെമ്പർമാരും ഉദ്യോഗസ്ഥരും കോളനികൾ സന്ദർശിച്ചു ബോധവത്കരണം നടത്തി. കോളനികളിലെ ആരോഗ്യ പ്രശ്നങ്ങളുള്ള 12 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികളെ വാക്സിനേറ്റ് ചെയ്യാനായി വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. കിടപ്പുരോഗികൾക്കും ഭിന്നശേഷിയുള്ളവർക്കും വീടുകളിൽ ചെന്ന് വാക്സിനേഷൻ നൽകും. ഭിന്നശേഷിയുള്ളവർക്ക് വാക്സിൻ രജിസ്‌ട്രേഷന് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് മതി. വൃദ്ധ സദനങ്ങളിലും വാക്സിനേഷൻ പുരോഗമിക്കുന്നു. ട്രാൻസ്‌ജെൻഡർമാർക്ക് ഒരു കേന്ദ്രത്തിൽ വാക്സിനേഷൻ നൽകും. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ സ്വീകരിക്കാം. നിലവിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വകാര്യ മേഖലയിൽ 28 കേന്ദ്രങ്ങളിലും കോവിഡ് പരിശോധന സൗകര്യമുണ്ട്. ജില്ലാ സർവലെൻസ് ഓഫീസർ ഡോ. എ ടി മനോജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |