തിരുവനന്തപുരം: കൊവിഡ് കാലത്ത് കുട്ടികൾ സ്കൂളുകൾ കാണാതെയും അദ്ധ്യാപകരിൽ നിന്ന് നേരിട്ടു പഠിക്കാതെയും വീണ്ടുമൊരു അദ്ധ്യയന വർഷത്തിന് നാളെ തുടക്കം. പുത്തനുടുപ്പും വർണക്കുടയും പുസ്തകങ്ങളുടെ പുത്തൻ മണവുമില്ലാതെ, കുട്ടികളെ വീട്ടിലിരുത്തി ഡിജിറ്റലായാണ് അദ്ധ്യയനം. കുഞ്ഞിക്കാലുകൾ പിച്ചവയ്ക്കേണ്ട സ്കൂൾ മുറ്റങ്ങളും മഴയുടെ നനവു പടർന്ന ക്ലാസ് മുറികളും അനാഥം. കോളേജ് ക്ലാസുകളും നാളെ മുതൽ ഓൺലൈനായി തുടങ്ങും.
ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകളാണ്
തുടക്കത്തിൽ. കഴിഞ്ഞ വർഷത്തെ ക്ലാസുകൾ കൂടുതൽ ലളിതവും ആകർഷകവുമാക്കിയിട്ടുണ്ട്. ഫസ്റ്റ്ബെൽ 2.0 എന്ന് പേരിട്ടിരിക്കുന്ന ക്ലാസുകൾക്കു പുറമേ, ജൂലായ് മുതൽ 10,12 ക്ലാസുകളിൽ അദ്ധ്യാപകരും കുട്ടികളും നേരിൽക്കണ്ടുള്ള ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കും. ഇത് ഏതു പ്ലാറ്റ്ഫോമിലൂടെ നടത്തണമെന്നതിൽ തീരുമാനമായിട്ടില്ല. ആഴ്ചകൾക്കു ശേഷമേ ഒൻപത് മുതൽ താഴോട്ടുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടങ്ങൂ. ഇത് എല്ലാ ക്ലാസുകളിലുമെത്താൻ മാസങ്ങൾ വേണ്ടിവന്നേക്കും.
പ്രവേശനോത്സവം രണ്ട് ഘട്ടമായി
പുതിയ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8.30ന് കോട്ടൺഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്‌കൂളുകൾക്ക് തങ്ങളുടെ സൗകര്യപ്രകാരം 9.30നോ 10നോ പ്രവേശനോത്സവം നടത്താം.
പ്രവേശനം ഇനിയും
പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിലേക്കും മറ്റുമുള്ള പ്രവേശനത്തിനായി ലോക്ക്ഡൗണിനു ശേഷവും രക്ഷിതാക്കൾക്ക് സ്കൂളുകളിലെത്താം. സമ്പൂർണ പോർട്ടൽ വഴി ഓൺലൈനായും പ്രവേശനം നേടാം. മതിയായ രേഖകളില്ലെന്ന കാരണത്താൽ പ്രവേശനം തടയരുതെന്ന് നിർദേശമുണ്ട്.
പ്ലസ് ടുക്കാർക്ക് പ്ലസ് വൺ പരീക്ഷ
പ്ലസ് ടു ക്ലാസിൽ പഠിച്ചുകൊണ്ട് പ്ലസ് വൺ പരീക്ഷ എഴുതേണ്ട അവസ്ഥയാണ് ഇക്കൊല്ലം. മാർച്ചിൽ നടത്തേണ്ടിയിരുന്ന പ്ലസ് വൺ പരീക്ഷ കൊവിഡ് പശ്ചാത്തലത്തിൽ ആഗസ്റ്റ് പകുതിയോടെ നടത്താനാണ് തീരുമാനം. അതേസമയം, പ്ലസ് ടു ക്ലാസുകൾ ജൂൺ 7ന് ആരംഭിക്കും. പ്ലസ് ടു ക്ലാസ് ആരംഭിച്ചാലും വിദ്യാർത്ഥികൾ പ്ലസ് വൺ പരീക്ഷയ്ക്കു വേണ്ടിയാവും ഓണക്കാലം വരെ പഠിക്കുകയെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിലെത്തിക്കേണ്ട
പ്രവേശനോത്സവത്തിനു മുമ്പായി മുഖ്യമന്ത്രിയുടെ സന്ദേശം അച്ചടിച്ച ആശംസാ കാർഡുകൾ അദ്ധ്യാപകർ നേരിട്ട് ഒന്നാംക്ലാസ് വിദ്യാർത്ഥികളുടെ വീടുകളിലെത്തിക്കണമെന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. തപാലിലോ, പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമ്പോഴോ സന്ദേശം നൽകിയാൽ മതിയാകും. ഉത്തരവിൽ അദ്ധ്യാപക സംഘടനകൾ പ്രതിഷേധിച്ച സാഹചര്യത്തിലാണിത്.
ഒരു മാസത്തേക്കുള്ള ക്ലാസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ രണ്ടാഴ്ച ട്രയൽ ക്ലാസുകളാണ്. ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത കുട്ടികൾക്ക് ഉടൻ ലഭ്യമാക്കും.
- എ.പി.എം മുഹമ്മദ് ഹനീഷ്
പൊതുവിദ്യാഭ്യാസ
പ്രിൻസിപ്പൽ സെക്രട്ടറി
സി.ബി.എസ്.ഇ 12-ാം ക്ലാസ്, പരീക്ഷ റദ്ദാക്കിയാൽ മുൻ വർഷ
മാർക്ക് നോക്കാമെന്ന് നിർദ്ദേശം, കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷ റദ്ദാക്കാൻ ആലോചന. പരീക്ഷ ഉപേക്ഷിച്ചാൽ 9, 10, 11 ക്ളാസുകളിൽ നേടിയ മാർക്ക് അടിസ്ഥാനമാക്കി മൂല്യനിർണയം നടത്താമെന്ന നിർദ്ദേശമാണ് പരിഗണിക്കുന്നത്. ഐ.സി.എസ്.ഇ, ഐ.എസ്.സി തലത്തിലും ഈ നിർദ്ദേശം പരിഗണിക്കുന്നതായാണ് സൂചന. 12-ാം ക്ളാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
പരീക്ഷ നടത്തുന്നതു സംബന്ധിച്ച് ജൂൺ ഒന്നിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ്, ബദൽ നിർദ്ദേശങ്ങൾ പരിഗണിക്കുന്നത്. 11-ാം ക്ളാസിലെ ശരാശരി മാർക്കുകളും 12-ാം ക്ളാസ് യൂണിറ്റ് ടെസ്റ്റുകളിലെയും ഇന്റേണൽ അസസ്മെന്റുകളുടെയും മാർക്കുകളും നൽകാൻ ഐ.സി.എസ്.ഇ, ഐ.എസ്.ഇ പരീക്ഷകൾ നടത്തുന്ന ഐ.എസ്.സി.ഇ കൗൺസിൽ, സ്‌കൂളുകൾക്ക് കത്തയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |