ജറുസലേം: ഗാസയിലെ മനുഷ്യക്കുരുതിയുടെ പേരിൽ അന്താരാഷ്ട്രതലത്തിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടിവന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധികാരത്തില്‍ തുടരുന്നതിനായുള്ള ശ്രമങ്ങൾ ഫലം കാണാനുള്ള സാദ്ധ്യതയ്ക്ക് മങ്ങലേൽക്കുന്നു. നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിന് ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ രൂപീകരണത്തിന് യെയര്‍ ലാപിഡിന് ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം നെതന്യാഹുവിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ നെതന്യാഹുവിന് ആയില്ല. ഇതേത്തുടർന്ന് രണ്ടാമത്തെ ഒറ്റക്കക്ഷിയായ ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടിക്ക് സർക്കാർ രൂപീകരിക്കുന്നതിന് 28 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഗാസയിലെ 11 ദിവസം നീണ്ടു നിന്ന സംഘർഷം ലാപിഡിന്റെ സർക്കാർ രൂപീകരണ ചർച്ചയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാൽ സംഘർഷത്തിന് ശേഷം പുനരാരംഭിച്ച ചർച്ചയിൽ പ്രതിപക്ഷ സമവായമുണ്ടാക്കാനായെന്നാണ് സൂചന. ബുധനാഴ്ചയ്ക്കുള്ളിൽ ലാപിഡിന് സർക്കാർ രൂപീകരിക്കാനായാൽ ഇസ്രായേലിലെ നെതന്യാഹു യുഗത്തിന് അതോടെ അന്ത്യമാകും. ഇല്ലെങ്കിൽ വർഷാവസാനത്തോടെ രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |