കൊല്ലം: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച സി.സി.ജികളുടെയും (സംരക്ഷിത കുടുംബ കൂട്ടായ്മ) ആർ.ആർ.ടികളുടയും (റാപിഡ് റെസ്‌പോൺസ് ടീം) പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ. കോർപ്പറേഷൻ പരിധിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന ഗൂഗിൾ യോഗത്തിലാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്.
രോഗവ്യാപന നിരക്ക് കുറയ്ക്കാൻ അടിയന്തരശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങൾ മേയർ പ്രസന്ന ഏണസ്റ്റ് യോഗത്തിലവതരിപ്പിച്ചു. കൊവിഡ് ബാധിച്ച് വീടുകളിൽ സൗകര്യമില്ലാത്തവരെ ഡി.സി.സികളിലേക്ക് മാറ്റുന്നത് ഊർജിതമാക്കും. പോസിറ്റീവാകുന്നവരുടെ സ്വകാര്യത സംരക്ഷിച്ച് അവർക്കാവശ്യമുള്ള ചികിത്സയും പരിചരണവും ഉറപ്പാക്കും. ഓൺലൈൻ ഹോം ഡെലിവറി നടത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. കാലവർഷാരംഭവുമായി ബന്ധപ്പെട്ട് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും കളക്ടർ വ്യക്തമാക്കി.
സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കോർപ്പറേഷൻ സെക്രട്ടറി, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സ്ക്വാഡ് പരിശോധന: 51 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
കലക്ടർ ബി. അബ്ദുൽ നാസറിന്റെ നിർദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളിൽ 51 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കുന്നത്തൂരിൽ തഹസിൽദാർ കെ. ഓമനക്കുട്ടന്റെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ ഒൻപത് സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കി. 68 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.
കൊട്ടാരക്കരയിലെ ചിതറ, നിലമേൽ, ചടയമംഗലം, കടയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച 25 സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി. 124 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. ഡെപ്യൂട്ടി തഹസിൽദാർ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പുനലൂരിൽ ഡെപ്യൂട്ടി തഹസിൽദാർ ഗീതയുടെ നേതൃത്വത്തിൽ പുനലൂർ, ചെമ്മന്തൂർ, വാളക്കോട്, കരവാളൂർ, ഇടമൺ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 13 കേസുകളിൽ താക്കീത് നൽകി.
കരുനാഗപ്പള്ളിയിലെ തേവലക്കര, ക്ലാപ്പന, കെ.എസ്. പുരം, നീണ്ടകര എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 17 കേസുകളിൽ പിഴയീടാക്കി. 77 കേസുകളിൽ താക്കീത് നൽകി. സെക്ടറൽ മജിസ്‌ട്രേറ്റുമാരായ ബെൻസി മാത്യു, ജലന്ധർ, സജികുമാർ, ജ്യോതിലക്ഷ്മി, സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലത്ത് ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കടപ്പാക്കട, ചിന്നക്കട എന്നിവിടങ്ങളിൽ പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |