2014 ലെ സർവകലാശാല നിയമ ഭേദഗതി പിന്നാക്ക / പട്ടികജാതി /പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഉന്നതവിദ്യാഭ്യാസ മേഖലയിൽ അർഹമായ അവകാശങ്ങളും പരിഗണനകളും ലഭിക്കുന്നതിനുള്ള ഒരു മാഗ്നാകാർട്ട തന്നെയായിരുന്നു. കേരള സർവകലാശാല ഉൾപ്പടെ കേരളത്തിലെ അഞ്ച് സർവകലാശാലകളിൽ പ്രസ്തുത നിയമഭേദഗതി നടപ്പിലാക്കാൻ അന്നത്തെ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായതിനാൽ ചില വസ്തുതകൾ വെളിപ്പെടുത്തുന്നു.
കേരള സർവകലാശാല നിലവിൽ വന്നശേഷം 84 വർഷമായി സർവകലാശാലയിലെ പഠന വിഭാഗങ്ങളിൽ നേരിട്ട് പ്രൊഫസർമാരായി 150ൽപ്പരം നിയമനങ്ങൾ നടന്നെങ്കിലും അവയിലൊന്നു പോലും പിന്നാക്ക/പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ഇല്ലായിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഈ വിഭാഗത്തിന് പലപ്പോഴും അർഹതപ്പെട്ട സംവരണം അട്ടിമറിക്കുകയാണ്. അട്ടിമറിയുടെ അവസാന ഉദാഹരണമായിരുന്നു കേരള സർവകലാശാലയിൽ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ നടന്ന പ്രൊഫസർ നിയമനം.
2002 ൽ സർവകലാശാല പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം പ്രസ്തുത പ്രൊഫസർ തസ്തിക ഈഴവ സമുദായത്തിനായി സംവരണം ചെയ്യപ്പെട്ടിരുന്നു. ഈ സംവരണത്തെ അന്ന് സർവകലാശാല അദ്ധ്യാപകനായിരുന്ന ഡോ.വി.പി.മഹാദേവൻ പിള്ള ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും [WP (C )10527 / 2004 (C )] തുടർന്ന് പ്രസ്തുത ഒഴിവിലെ സംവരണം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദ് ചെയ്തു.
സിംഗിൾ പോസ്റ്റുകൾക്ക് സംവരണമില്ലെന്ന ന്യായം പറഞ്ഞായിരുന്നു വിധി. പ്രസ്തുത വിധി നിലവിലുള്ള സംവരണ വ്യവസ്ഥയ്ക്ക് വിരുദ്ധമായതിനാൽ ന്യായമായും സർവകലാശാല ആ വിധിയെ ഡിവിഷൻ ബെഞ്ചിൽ ചോദ്യം ചെയ്യേണ്ടതായിരുന്നു . പക്ഷേ അതുണ്ടായില്ല. പകരം പ്രസ്തുത വിധി അംഗീകരിച്ചുകൊണ്ട് ആ ഒഴിവ് 'ഓപ്പൺ' ആയി ധൃതിപിടിച്ചു പുനഃപ്രസിദ്ധീകരിക്കുകയും ഡോ. മഹാദേവൻപിള്ളയെ പ്രൊഫസറായി നിയമിക്കുകയും ചെയ്തു. ഈ വിധി മറയാക്കി അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കും'ഒറ്റ തസ്തിക' മാനദണ്ഡം വ്യാപിപ്പിച്ച് സംവരണ വിഭാഗങ്ങൾക്ക് നീക്കിവച്ചിരുന്ന ഒഴിവുകൾ പുനഃക്രമീകരിച്ച് അവ ഓപ്പണാക്കി 2012 ൽ കേരള സർവകലാശാല പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. ഈ നോട്ടിഫിക്കേഷനിലെ സംവരണ അട്ടിമറി മനസിലാക്കിയതിനെ തുടർന്ന് അവിടെ സിൻഡിക്കേറ്റംഗമായിരുന്ന ലേഖകൻ അപാകതകൾ ചൂണ്ടിക്കാട്ടി സർവകലാശാല വൈസ് ചാൻസലർക്കും സർക്കാരിനും കത്ത് നൽകി. തുടർന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം അവതരിപ്പിച്ച് തുടർ നടപടികൾ കൈക്കൊണ്ടു. ഇതേത്തുടർന്ന് യു.ഡി.ഫ് സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് തുടർനടപടികൾ നിറുത്തിവയ്ക്കാൻ സർവകലാശാലയോട് ആവശ്യപ്പെട്ടു . തുടർന്ന് 2013 ഫെബ്രുവരിയിൽ കൂടിയ സിൻഡിക്കേറ്റ് യോഗം നിയമനങ്ങളിലെ സംവരണം ഫലപ്രദമായി നടത്താൻ സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി.
എം ജി,കണ്ണൂർ സർവകലാശാലകളുടെ തുടക്കം മുതൽ തന്നെ പഠന വകുപ്പുകളിലുള്ള അദ്ധ്യാപക തസ്തികകൾ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റന്റ് പ്രൊഫസർ എന്നിങ്ങനെ വേർതിരിച്ച് പൂൾ ചെയ്ത് 1958 ലെ കേരള സംസ്ഥാന സബോർഡിനേറ്റ് സർവീസ് റൂൾസ് അടിസ്ഥാനത്തിലുള്ള റിസർവേഷൻ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് നിയമനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് . എം.ജി യൂണിവേഴ്സിറ്റി സ്റ്റാറ്റൂട്ട് 1997 ലെ ചാപ്റ്റർ മൂന്ന് ക്ലോസ് 3 ലും കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാറ്റൂട്ട് 1998 ലെ ചാപ്റ്റർ മൂന്ന് ക്ലോസ് 3 ലും ഇത് നിഷ്കർഷിച്ചിട്ടുണ്ട്. കേരള,കാലിക്കറ്റ് സർവകലാശാല ചട്ടങ്ങളിൽ നിന്നും ചില 'ബുദ്ധിജീവികൾ' സൗകര്യപൂർവം പ്രസ്തുതഭാഗം ഒഴിവാക്കിയിരുന്നു .
ഈ പശ്ചാത്തലത്തിൽ സർക്കാർ നടപടികളുടെ ഭാഗമായി കേരളത്തിലെ വിവിധ സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡനൻസ് 2013 ൽ തന്നെ നിലവിൽ വന്നു. അതിന്റെ അടിസ്ഥാനത്തിൽ കേരള നിയമസഭ പാസാക്കിയ നിയമഭേദഗതി 2014 ജൂലായിൽ നിലവിൽ വന്നു. നിയമഭേദഗതി പ്രകാരം സർവകലാശാല അദ്ധ്യാപക തസ്തിക മൂന്ന് കാറ്റഗറി - പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ ആയി തരംതിരിച്ചു വേണം നടത്തേണ്ടത് . ഒഴിവുകൾ പൂൾ ചെയ്ത് മൂന്നു വിഭാഗങ്ങളായി തരംതിരിച്ച ശേഷം 1958 ലെ കേരള സംസ്ഥാന സബോർഡിനേറ്റ് സർവീസ് റൂൾസ് അടിസ്ഥാനത്തിലുള്ള റിസർവേഷൻ മാനദണ്ഡങ്ങൾ പാലിച്ചു വേണം നിയമനങ്ങൾ നടത്തേണ്ടതെന്നും നിഷ്കർഷിച്ചു . മേൽ വിവരിച്ച രണ്ട് സർവകലാശാലകളുടെ ചട്ടങ്ങളിൽ നേരത്തേയുണ്ടായിരുന്ന വ്യവസ്ഥ 2014 ലെ നിയമഭേദഗതിയിൽ കൂടി കേരളത്തിലെ അഞ്ച് സർവകലാശാലകളിലും ( കേരള,കാലിക്കറ്റ് , എംജി , സംസ്കൃത , നുഅൽസ് ) നടപ്പിൽ വരുത്തുകയാണ് ചെയ്തത് .
ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപക നിയമന ചട്ടങ്ങൾ കേരളത്തിലെ എല്ലാ സർവകലാശാലകളും പുതുക്കി നിശ്ചയിച്ചു .കേരള സർവകലാശാലയിൽ 27 -10 -2017 ൽ പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം പുതിയ നിയമന ചട്ടങ്ങൾക്ക് രൂപം കൊടുത്തു. പ്രസ്തുത സമ്പ്രദായപ്രകാരം എല്ലാ പഠനവകുപ്പുകളിലെയും മൊത്തം ഒഴിവുകൾ മൂന്നു വിഭാഗങ്ങളിലായി പ്രൊഫസർ/ അസോസിയറ്റ് പ്രൊഫസർ/ അസിസ്റ്റന്റ് പ്രൊഫസർ എന്നിങ്ങനെ തരംതിരിക്കും.
ഒഴിവുകൾ കാലക്രമത്തിന് അനുസരണമായി കണക്കാക്കണം. ഒരേ വിഭാഗത്തിൽ ഒന്നിലധികം ഒഴിവുകൾ ഒരു ദിവസം വന്നാൽ പ്രസ്തുത ഒഴിവുകൾ ബന്ധപ്പെട്ട വകുപ്പുകളുടെ അക്ഷരമാല ക്രമത്തിൽ കണക്കാക്കണം . ഒഴിവുകൾ പ്രസിദ്ധീകരിക്കുമ്പോൾ അവയുടെ സ്വഭാവം വ്യക്തമാക്കണമെന്നും ചട്ടം നിഷ്കർഷിക്കുന്നു. ഇതിൻപ്രകാരം കേരള സർവകലാശാലയിൽ അദ്ധ്യാപക ഒഴിവുകൾ കണക്കാക്കി 2017 നവംബറിൽ തന്നെ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു .വിവിധ വകുപ്പുകളിലായി ആകെ 105 അദ്ധ്യാപക ഒഴിവുകൾ . കെ.എസ് ആൻഡ് എസ്.എസ്. ആർ പ്രകാരം ഇനിപ്പറയും വിധമാണ് വിവിധ ഒഴിവുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
1 . പ്രൊഫസർ : ഓപ്പൺ 13 / ഒ.ബി.സി 12 / എസ് .സി - 4 / PWD - 1 ആകെ - 30
2.അസോസിയറ്റ് പ്രൊഫസർ : ഓപ്പൺ 14 / ഒ.ബി.സി 12 / എസ് .സി 4 / PWD - 2 ആകെ 32
3 . അസിസ്റ്റന്റ് പ്രൊഫസർ :ഓപ്പൺ 21 / ഒ.ബി.സി 16 / എസ് .സി - 4 / PWD -2ആകെ 43
ഈ നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നടത്തിയ 58 നിയമനങ്ങളാണ് കോടതി വിധിയോടെ റദ്ദ് ചെയ്യപ്പെടുന്നത്.
2019ൽ സർവകലാശാല ഇറക്കിയ വ്യത്യസ്ത നോട്ടിഫിക്കേഷനുകൾ പ്രകാരം
മൂന്നു പ്രൊഫസർ തസ്തികകളിൽകൂടി ഓപ്പൺ ഒഴിവുകളിൽ നിയമനം നടത്തിയിട്ടുണ്ട് . ഉന്നതവിദ്യാഭ്യാസത്തിന്റെ കാതലായ പഠന ഗവേഷണ മേഖലകൾക്ക് ചുക്കാൻ പിടിക്കുന്ന കേരള സർവകലാശാല പഠനവകുപ്പുകളിൽ കാലാകാലങ്ങളായി പിന്നാക്ക/ പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചിരുന്നില്ലെന്നത് പരസ്യമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
ഈ അവഗണന ഒരു പരിധിവരെ മറികടക്കാൻ ലക്ഷ്യമിട്ടായിരുന്നു 2014 ലെ സർവകലാശാല നിയമ ഭേദഗതി നിലവിൽ വന്നത്. ഈ അവസരമാണ് ബഹുമാനപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയോടുകൂടി ഇല്ലാതായത്. അഭ്യസ്തവിദ്യരായ പിന്നാക്ക/ പട്ടികജാതി / പട്ടികവർഗത്തിൽപ്പെട്ട യുവജനതയെ മുന്നോട്ടു കുതിക്കാൻ ഉന്നത വിദ്യാഭ്യാസ മേഖല അനുവദിക്കില്ലെന്ന് ചുരുക്കം.
( ലേഖകൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |