തിരുവനന്തപുരം: കൊവിഡ് ഭീഷണി അവസാനിക്കാത്തിടത്തോളം കാലം എല്ലാ മേഖലയിലെ തൊഴിലാളികളെയും പോലെ മത്സ്യത്തൊഴിലാളികൾക്കും ആശങ്കയുടെ നാളുകളാണ്. കൊവിഡ് പ്രതിസന്ധിയും മോശം കാലാവസ്ഥയും കടൽക്ഷോഭവും കരിനിഴൽ വീഴ്ത്തിയ നാളുകൾ വീണ്ടെടുക്കാൻ ഇവർക്ക് പ്രതീക്ഷ നൽകുന്നത് ചാകരക്കാലമാണ്. ആ ചാകരക്കാലം കൊവിഡും കാലാവസ്ഥാ വ്യതിയാനവും തട്ടിത്തെറിപ്പിക്കുമോയെന്ന പേടിയിലാണിവർ.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനക്കാലം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നല്ല കാലമാണ്. യന്ത്രവത്കൃത യാനങ്ങൾക്ക് കടലിൽ പോകാൻ അനുമതിയില്ലാത്തതിനാൽ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് തീരകടലിൽ മത്സ്യബന്ധനത്തിന് അനുമതി. പരമ്പരാഗത മത്സ്യബന്ധന രീതികൾ മാത്രം ഉപയോഗിച്ച് മീൻ പിടിക്കാൻ വിലക്കുണ്ടാവില്ല. മറ്റ് ഹാർബറുകൾ അടഞ്ഞുകിടക്കുമ്പോഴും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാം. ആ സമയത്ത് കൂടുതൽ മത്സ്യം വലയിലാവുകയും ചെയ്യും. ഇത് കണക്കിലെടുത്ത് മറ്റ് ജില്ലകളിൽ നിന്നടക്കം നിരവധി തൊഴിലാളികളാണ് വിഴിഞ്ഞത്തെത്തുക. 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോൾ ഇവർ മടങ്ങും.
ഇത്തവണ ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലായ് 31 വരെയാണ് ട്രോളിംഗ് നിരോധനം. ഏത് കാലാവസ്ഥയിലും വള്ളം ഇറക്കാനും തിരികെയെത്താനും വിഴിഞ്ഞം ഹാർബർ അനുയോജ്യമാണ്. എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. കടൽ പ്രക്ഷുബ്ധമായി തുടരുന്നത് ഹാർബറിൽ വള്ളമിറക്കാനും തിരികെയെത്തിക്കാനും വെല്ലുവിളിയാകുന്നുണ്ട്. വള്ളം മറിഞ്ഞ് വിഴിഞ്ഞത്ത് മൂന്ന് മത്സ്യത്തൊഴിലാളികൾക്കാണ് കഴിഞ്ഞ ദിവസം മരിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണവും ഹാർബറിൽ മണ്ണ് അടിഞ്ഞതുമാണ് അപകടങ്ങൾക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും വില്ലനാകുന്നുണ്ട്. നിലവിൽ മോശം കാലാവസ്ഥയെ തുടർന്ന് ചൊവ്വാഴ്ച വരെ ജില്ലയിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ജില്ലയിൽ ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മുൻവർഷങ്ങളിലേത് പോലെ തന്നെ കടലിൽ പോകാം. മറ്റ് നിയന്ത്രണങ്ങളൊന്നും നിലവിൽ ഏർപ്പെടുത്തിയിട്ടില്ല. ട്രിപ്പിൾ ലോക്ക്ഡൗൺ കാലത്ത് ഹാർബറിലെ മത്സ്യവിപണനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊക്കെ പിൻവലിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.
ബീന സുകുമാർ,
ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |