കൊവിഡ് 2,423 രോഗമുക്തർ 2,983
തിരുവനന്തപുരം: ആശങ്ക വിട്ടൊഴിയാതെ തലസ്ഥാനത്തെ രോഗവ്യാപനം. ജില്ലയിൽ ഇന്നലെ 2,423 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,983 പേർ രോഗമുക്തരായി. 15,805 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,232 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രണ്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. 19.6 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി 3,539 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 78,679 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 3,576 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ താഴെയാണെങ്കിലും ആശങ്ക ഇതുവരെ ഒഴിവായിട്ടില്ല. രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിൽ തന്നെ തുടരുകയാണ്.
അതേസമയം കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ ലഭിച്ചതോടെ കൂടുതൽ ആൾക്കാർ പൊതുനിരത്തുകളിലേക്ക് എത്തിത്തുടങ്ങി. വ്യാപാരസ്ഥാപനങ്ങളിലടക്കം തിരക്കുകൾ പ്രകടമായിരുന്നു. പൊലീസ് പരിശോധന കർശനമാക്കിയിരുന്നില്ല.
രണ്ടു ഡി.സി.സികൾ കൂടി
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്നതിനായി ജില്ലയിൽ രണ്ടു ഡൊമിസിലിയറി കെയർ സെന്ററുകൾ (ഡി.സി.സി) കൂടി ഏറ്റെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ചിറയിൻകീഴ്, കാട്ടാക്കട താലൂക്കുകളിലാണ് ഓരോ ഡി.സി.സികൾ വീതം ഏറ്റെടുത്തത്. ഇവിടങ്ങളിൽ 100 പേർക്കുള്ള കിടക്ക സൗകര്യമുണ്ടാകും. തദ്ദേശഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ജീവനക്കാരെ ഉടൻ നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |