സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട് നിൽക്കുന്ന കാലം. ബ്രിട്ടീഷ് സായ്പാണെങ്കിൽ കിടുകിടാ വിറച്ചുനിൽക്കുന്നു. എല്ലാവരും അതിന്റെ കാര്യകാരണങ്ങൾ ചികഞ്ഞു. പരിശോധനയ്ക്കൊടുവിൽ അവർ കണ്ടെത്തി. സായ്പ് അങ്ങ് മാവേലിക്കര ഭാഗത്ത് കൂടി നീങ്ങി, ചെന്നിത്തല പാലം കടക്കാൻ ഒരു ശ്രമം നടത്തിയതായിരുന്നു. എങ്ങനെ പേടിക്കാതിരിക്കും!
ആ വഴിക്ക്, പടിഞ്ഞാറേ ഭാഗത്തൊരു വീട്ടിൽ നിന്ന് രഘുപതി രാഘവ..., അക് ലാ ചലോരേ..., വന്ദേമാതരം..., പദം പദം ഉറച്ചുനാം... എന്നൊക്കെയുള്ള പാട്ടുകൾ ഉറച്ച ശബ്ദത്തിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ സായ്പ് തീരുമാനിച്ചു: പഹയൻ ആള് ചില്ലറക്കാരനല്ല!
പിന്തിരിഞ്ഞ് സായ്പ് ഒരൊറ്റയോട്ടമായിരുന്നു. ആ ഓടിയ വഴിയിലെ പുല്ലുകളെല്ലാം പെട്ടെന്ന് തന്നെ കരിഞ്ഞ് പോവുകയും പിന്നൊരിക്കലും മുളയ്ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തെന്നാണ് പറയപ്പെടുന്നത്. ഓടിയ വഴിക്ക് പുല്ല് മുളക്കില്ല എന്ന പ്രയോഗം രൂപാന്തരപ്പെട്ടത് ഈ സംഭവത്തിന് ശേഷമായിരുന്നു. ഓടിയെത്തി നിന്നത് നാട്ടുകാരുടെ മുന്നിൽ. ആ വിറയലാണ് നാട്ടുകാരത്രയും കണ്ടത്. അതൊക്കെയൊരു കാലം! അന്ന് സായ്പിനെ പേടിപ്പിച്ച ആ ശബ്ദത്തിന് ഒരു തരത്തിലുള്ള ഇടർച്ചയോ പതർച്ചയോ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഉണ്ടായിട്ടില്ല എന്നാണ് ചരിത്രകാരന്മാർ അദ്ഭുതം കൂറുന്നത്. സായ്പ് പോയി പിണറായി സഖാവ് വന്നു എന്നൊരു മാറ്റമേ ഇക്കാലയളവിൽ സംഭവിച്ചിട്ടുള്ളൂ.
അന്ന് സായ്പ് പേടിച്ചുവിറച്ച്, രണ്ട് ദിവസം പനി പിടിച്ച് കിടന്നുപോകാനിടയാക്കിയ ആ ശബ്ദം ഒരു മാറ്റവുമില്ലാതെ അചഞ്ചലം തുടരുന്നു എന്നത് ചെറിയ കാര്യമല്ല. ഏഴര വെളുപ്പിന് എഴുന്നേറ്റ്, ആട്ടിൻപാൽ സേവിച്ച്, ചർക്കയിൽ നൂൽനൂറ്റ്, രഘുപതി രാഘവ പാടി ദിനചര്യ ആരംഭിക്കുന്ന ഗാന്ധിയാണ് ആ ശബ്ദത്തിനുടമ. ആ സ്ഥൈര്യത്തിന്റെ രഹസ്യവും അതുതന്നെ. ചർക്കയിൽ സ്വന്തമായി നൂൽനൂറ്റ് നെയ്യുന്ന തൂവെള്ള ഖാദി മാത്രമാണ് ഗാന്ധിക്ക് പഥ്യം. സായ്പ് ആ ഖാദി ദൂരെനിന്ന് പോലും കാണുകയുണ്ടായിട്ടില്ല. ശബ്ദമേ കേട്ടുള്ളൂ. അത് കേട്ടപാതി ഞെട്ടിവിറച്ചോടിയതാണ്.
ഏതാണ്ട് അതേ അവസ്ഥയാണ് പിണറായി സഖാവിനും ഉണ്ടാകേണ്ടിയിരുന്നത്. സഖാവിന് അങ്ങനെയുണ്ടായിട്ടുണ്ടെന്നാണ് പലരും പറയുന്നത്. പക്ഷേ, സഖാവ് അത് പുറമേക്ക് പ്രകടമാക്കുന്നില്ല. അത് മാത്രമോ, ചെന്നിത്തല ഗാന്ധിയുടെ ആ പവറിനെ പുച്ഛിച്ച് തള്ളുകയുമാണ്. എന്തൊരഹങ്കാരമാണത്!
അപരന്റെ വാക്കുകളെ സംഗീതം പോലെ ശ്രവിക്കണമെന്ന തത്വത്തിൽ വിശ്വസിക്കുന്നത് കൊണ്ടാകാം, ചെന്നിത്തലഗാന്ധിയുടെ തല ടെലിവിഷനിൽ കാണുമ്പോൾ സഖാവ് അട്ടട്ടം പൊട്ടിച്ചിരിക്കുന്നുവെന്ന് ചിന്തിച്ചാണ് ചെന്നിത്തലഗാന്ധി ആ അസ്വസ്ഥതകളെ അതിജീവിച്ചു കൊണ്ടിരിക്കുന്നത്. നാളിതുവരെയും അങ്ങനെയൊക്കെ ചിന്തിച്ച് കാലം കഴിച്ചു. പക്ഷേ ഇപ്പോഴെന്താണ് സംഗതി? ഇവിടെയെന്തോ ലോകം അവസാനിച്ചുവെന്നോ, മഹാപ്രളയത്തിൽ എല്ലാം ഒലിച്ചുപോയെന്നോ മട്ടിലാണല്ലോ പ്രചാരണം! ശരിക്കും സംഭവിച്ചതെന്താണ്? തിരഞ്ഞെടുപ്പിൽ ഒന്ന് തോറ്റുപോയി. അതിലിത്ര കാര്യമെന്തിരിക്കുന്നു? ജനങ്ങൾ വോട്ട് ചെയ്തില്ല, അതുകൊണ്ട് തോറ്റു എന്ന് ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ കാര്യം. പക്ഷേ, അതിൽ കയറിപ്പിടിച്ച് ചെന്നിത്തലഗാന്ധിയുടെ മേക്കിട്ട് കേറാനിപ്പോൾ പലരും പല കോണുകളിലൂടെയും ശ്രമിക്കുകയാണ്.
സായ്പിനില്ലാത്ത ധൈര്യം മറ്റ് പലർക്കുമുണ്ടാകുന്നു. കേസീവേണുഗോപാൽഗാന്ധിയെ പെടുത്താമോ എന്ന് നിശ്ചയമില്ല. ഇവിടെയാണ് നമ്മൾ കലികാലത്തിന്റെ പ്രസക്തി തിരിച്ചറിയേണ്ടത്. ശരിക്കും പറഞ്ഞാൽ സ്വാതന്ത്ര്യസമരത്തിന്റെ പോരാട്ടവീര്യം പേറുന്ന ദേഹമാണല്ലോ ചെന്നിത്തലഗാന്ധി. ആ ഗാന്ധിയെ ഇട്ട് തലങ്ങും വിലങ്ങും കൊട്ടുന്നവർ ഒരുനാൾ അനുഭവിക്കേണ്ടി വരുമെന്നുറപ്പാണ്.
ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയേണ്ടി വരുന്ന ഒരു ദുരവസ്ഥയുണ്ടല്ലോ, അതാർക്കും അത്ര പെട്ടെന്ന് മനസിലായെന്ന് വരില്ല. ചെന്നിത്തലഗാന്ധി മികച്ച പ്രതിപക്ഷനേതാവായിരുന്നുവെന്ന് അദ്ദേഹം തന്നെ നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ച് പറഞ്ഞിട്ടും ഈ ആളുകളെന്താ അതൊന്ന് മുഖവിലയ്ക്കെടുക്കാത്തത് എന്ന് ചോദിച്ചാൽ, മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാ, അത്രതന്നെ!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |