കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളിൽ തുല്യനീതി ഉറപ്പാക്കണമെന്ന നിലപാട് ശക്തമാക്കി ക്രൈസ്തവ സംഘടനകൾ. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളിലെ ഓരോ വിഭാഗത്തിനും വിവേചനമില്ലാതെ അർഹിക്കുന്ന പരിഗണന നൽകി പദ്ധതികൾ നടപ്പാക്കാൻ നിയമനിർമ്മാണം നടത്തണമെന്നും സഭകൾ ആവശ്യപ്പെട്ടു.
ജനാധിപത്യത്തിൽ ന്യൂനപക്ഷക്ഷേമം എന്നാൽ മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ക്ഷേമം ആയിരിക്കണമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി ) വ്യക്തമാക്കി. നിക്ഷിപ്ത താല്പര്യങ്ങളും രാഷ്ട്രീയ ലാഭവും നോക്കി ആനുകൂല്യങ്ങൾ നൽകുന്നത് സ്‌പർദ്ധയും സാമൂഹിക അസന്തുലനവും സൃഷ്ടിക്കുമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യും വിധം ന്യൂനപക്ഷ വകുപ്പും കമ്മിഷനും രൂപീകരിച്ചശേഷം സർക്കാരുകൾ അനുവദിക്കുന്ന ക്ഷേമപദ്ധതികൾ ഒരു വിഭാഗത്തിന് മാത്രമായി നൽകുന്നത് പുനഃപരിശോധിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. തുല്യനീതി ഉറപ്പാക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദീർഘകാല ആവശ്യം: യാക്കോബായ സഭ
കേരളത്തിലെ ക്രൈസ്തവ സഭകൾ കാലങ്ങളായി ആവശ്യപ്പെടുന്നതാണ് ഹൈക്കോടതി ഉത്തരവിലൂടെ ലഭ്യമാകുന്നതെന്ന് യാക്കോബായ സഭ പ്രതികരിച്ചു. ഉത്തരവ് നീതി ഉറപ്പാക്കുമെന്ന് സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ന്യൂനപക്ഷ വിദ്യാർത്ഥികളെ മത്സരപരീക്ഷകൾക്ക് പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളിൽ ക്രൈസ്തവർക്ക് അർഹമായ പ്രാതിനിദ്ധ്യം ലഭിക്കുന്നില്ല. ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി ഇതുൾപ്പെടെയുള്ള സഭകളുടെ ആവശ്യങ്ങളിൽ നീതി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ സഹോദര സഭകൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നീതിയുക്തമെന്ന്
ഉത്തരവ് നീതിയുക്തവും ന്യൂനപക്ഷങ്ങൾ അർഹിക്കുന്നതുമാണെന്ന് കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് പി.കെ. ജോസഫ് പറഞ്ഞു.
ക്രൈസ്തവരുൾപ്പെടെ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭ്യമാക്കുന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് അന്തർദ്ദേശീയ സീറോമലബാർ മാതൃവേദി ആവശ്യപ്പെട്ടു. മുഴുവൻ ന്യൂനപക്ഷങ്ങൾക്കും തുല്യനീതി ഉറപ്പാക്കുകയെന്ന ഭരണഘടനാ അവകാശമാണ് വിധിയിലൂടെ നടപ്പാക്കപ്പെടുന്നതെന്ന് മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി. റീത്താമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |