തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിൽ കേരളം രോഗവ്യാപനത്തിന്റെ കൊടുമുടി ഇറങ്ങി തുടങ്ങിയതോടെ അൺലോക്കിന് കളമൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഇന്നുമുതൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ജൂൺ ഒൻപത് വരെയാണ് ഫലത്തിൽ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നതെങ്കിലും ടെസ്റ്റ് പോസ്റ്റിവിറ്റി ( ടി പി ആർ ) കുറയുന്നത് അനുസരിച്ച് കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും.
ഇന്നുമുതൽ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾക്ക് അൻപത് ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാനാവും. അതേസമയം വ്യാപാര സ്ഥാപനങ്ങൾ പ്രത്യേകിച്ച് തുണിക്കടകൾ, ജുവലറി ഷോപ്പുകൾ, ബുക്ക് സ്റ്റാൾ, മറ്റ് സ്റ്റേഷനറി കടകൾ എന്നിവ ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തിക്കാം. ബാങ്കുകൾ മുൻ ആഴ്ചയിലേത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ പ്രവർത്തനാനുമതി ഉണ്ടായിരിക്കുകയുള്ളുവെങ്കിലും, അഞ്ചുമണിവരെ പ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇരുപത് ശതമാനത്തിലും താഴെ എത്തിയതോടെയാണ് കൂടുതൽ ഇളവുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. ലോക്ഡൗൺ കേരളത്തിൽ കൊവിഡിനെ പിടിച്ചുകെട്ടുന്നതിൽ ഏറെ ഫലപ്രദമായിരുന്നു എന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. എന്നാൽ മരണനിരക്ക് ഇപ്പോഴും ഉയർന്ന് നിൽക്കുന്നതിനാലാണ് ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാൻ സർക്കാർ മടിക്കുന്നത്. ജില്ലവിട്ടുള്ള യാത്രകളിലും അതിനാൽ അയവ് വന്നിട്ടില്ല. അതേസമയം തലസ്ഥാനത്ത് ഉൾപ്പടെ നല്ലൊരു ശതമാനം പഞ്ചായത്തുകളിലും ടി പി ആർ മുപ്പത് ശതമാനത്തിന് മേൽ തുടരുന്നുമുണ്ട്. ഇവിടം അടച്ചിട്ട് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |