തൂക്കുമരത്തിലേക്ക് നടന്നടുക്കുമ്പോഴും കണ്ഠമിടറാതെ ജന്മി, നാടുവാഴിത്തത്തെയും സാമ്രാജ്യത്വത്തെയും വിറപ്പിച്ച് ഇൻക്വിലാബ് വിളിച്ച രണധീരർ. കൃഷിഭൂമി മുഴുവൻ ജന്മിമാരുടെ കാൽക്കീഴിലായപ്പോൾ ഒരു പിടി വറ്റിനായി അവർ നെഞ്ചുരുകി മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കി...... കയ്യൂരും കരിവെള്ളൂരും പാടിക്കുന്നും കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒളിമങ്ങാത്ത കർഷക സമര ചരിത്രഭൂമികളാണ്. ജനകീയാസൂത്രണം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഈ സമരഭൂമികൾ ഒരു പാട് മാറിക്കഴിഞ്ഞു. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള മനോഹരമായ സഹവർത്തിത്വത്തിലൂടെ വികസനമുന്നേറ്റം നടത്തിയ പഴയ വിപ്ളവ ഗ്രാമങ്ങളിലേക്ക് ഒരു എത്തിനോട്ടം ഇന്നുമുതൽ.
ചരിത്രത്തിലെ കയ്യൂർ
കാസർകോട് ജില്ലയിലെ കയ്യൂർഗ്രാമം കർഷക സമര ചരിത്രത്തിലെ ചിരസ്മരണയാണ്. മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ....1943 മാർച്ച് 29ന്റെ പുലരിയെ ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച് ചരിത്രത്തിന്റെ ഭാഗമായവർ. കണ്ണൂർ സെൻട്രൽ ജയിലിന്റെ തടവറകൾ ഭേദിച്ച ആ മുദ്രാവാക്യത്തിന്റെ കരുത്തിൽ ജ്വലിച്ചുയർന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ഈ നാടിനെ നയിക്കുകയാണ്.
കാലമേറെ കഴിഞ്ഞിട്ടും ആ ധീരഗാഥകൾ വാഴ്‌ത്തുകയാണ് തേജസ്വിനിയുടെ തീരം. അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്ന ലോകമായിരുന്നു പഴയ സമരസഖാക്കളുടെ സ്വപ്‌നം. ആ യാത്രയിലേക്കുള്ള പാതിവഴിയിലാണ് മഹത്തായ ഉദ്യമം പിന്മുറക്കാരെ ഏൽപ്പിച്ച് ഇവർ രക്തസാക്ഷികളായത്. ഇന്ത്യയിൽ കമ്യൂണിസ്റ്റ്–-കർഷകപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ധീരോദാത്തമായ ഏടാണ് കയ്യൂർ.
രാജ്യത്തെ മികച്ച കുടുംബാരോഗ്യകേന്ദ്രം ഇവിടെ
കനൽ വഴികൾ നിറഞ്ഞ ഈ ഗ്രാമം വലിയ ബഹുമതിയിലാണിന്ന്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം കയ്യൂരിലാണ്. 99 പോയിന്റ് നേടി രണ്ടാം തവണയാണ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്ത് മികവിൽ ഒന്നാമതെത്തുന്നത്.
എൻഡോസൾഫാൻ ഇരകളുടെ നോവും നിലവിളികളും കയ്യൂരിന് പുതുമയുള്ള കാഴ്ചയായിരുന്നു. രോഗം വന്നാൽ കിലോമീറ്ററുകൾ താണ്ടി കാഞ്ഞങ്ങാട്ടും മംഗളൂരുവിലും പോകേണ്ടിയിരുന്നു. എല്ലാ ചികിത്സയും വിളിപ്പുറത്ത് എത്തിക്കാനുള്ള മത്സരം ഒടുവിൽ ലക്ഷ്യം കണ്ടു. സാധാരണ റൂറൽ ഡിസ്പെൻസറിയായിരുന്ന ഈ ആശുപത്രി പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായും കുടുംബാരോഗ്യ കേന്ദ്രമായും മാറി. ഒ.പി, ലാബ്, ദേശീയ ആരോഗ്യപരിപാടി, പൊതുഭരണം, അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന സേവനങ്ങൾ, പ്രതിരോധ പ്രവർത്തനം, ശുചിത്വം, രോഗീസൗഹൃദം തുടങ്ങിയവയിൽ അനുകരണീയ മാതൃക തന്നെയായി ഈ ആശുപത്രി.
സംസ്ഥാന സർക്കാരിന്റെ കായകൽപ്പം അവാർഡിൽ ഒന്നാംസ്ഥാനവും ഈ സി.എച്ച്.സി കഴിഞ്ഞ വർഷം നേടി. മികച്ച ഫാർമസി, നൂതനമായ ലാബ്, ഫിസിയോതെറാപ്പി, ഒ.പി ചികിത്സ, ജൈവകൃഷി, റീഡിംഗ് റൂം, മികച്ച പാലിയേറ്റീവ് പരിചരണം എന്നിവ കയ്യൂരിനു മാത്രമുള്ളതാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻഗണന. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനം, മഴവെള്ള സംഭരണി, സോളാർ പവർ, രോഗികൾക്ക് ആവശ്യമായ വിശ്രമസ്ഥലം, ഹെർബൽ ഗാർഡൻ എന്നിവയൊക്കെ കണ്ടാൽ ഒരു മെഡിക്കൽ കോളേജാണെന്ന് തോന്നിയേക്കാം.
കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയതലത്തിൽ മികവിന്റെ ഉന്നതിയിൽ എത്തിക്കുന്നതിന് ജനപ്രതിനിധികൾ, പഞ്ചായത്ത് ഭരണസമിതി , ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി എന്നിവരുടെ പ്രവർത്തനങ്ങളും എടുത്തു പറയണം. ഒരു മെഡിക്കൽ ഓഫീസർ ഉൾപ്പടെ മൂന്നു ഡോക്ടർമാരാണ് ഇവിടെയുള്ളത്. ദിവസേന നൂറ്റമ്പതോളം രോഗികൾ ഇവിടെയെത്തുന്നുണ്ട്.
കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ മാത്രമല്ല, വിദ്യാഭ്യാസം, കൃഷി എന്നീ മേഖലയിലും വലിയ മുന്നേറ്റം നടത്തിയിരിക്കയാണ്. ജനങ്ങളൂടെ കൂട്ടായ്മയിലാണ് ഈ ബഹുമതികളൊക്കെ സ്വന്തമാക്കാൻ കഴിഞ്ഞത്
-കെ.പി.വത്സലൻ ,പഞ്ചായത്ത് പ്രസിഡന്റ്,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |