ചീമേനി (കാസർകോട്): മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധികയായ മകൾ തീർത്ഥയ്ക്ക് ദുരിതാശ്വാസനിധിയിൽ സംഭാവന കണ്ടെത്താൻ തെയ്യശില്പം നിർമ്മിച്ച് പിതാവ്. കലാകാരനും ഫോട്ടോഗ്രാഫറുമായ പുത്തൂരിലെ രതീഷ് കോളിയാട് 10 ദിവസം നീണ്ടുനിന്ന കഠിന പ്രയത്നത്തിലൂടെ നിർമ്മിച്ച രണ്ടരയടി പൊക്കമുള്ള വിഷ്‌ണുമൂർത്തി തെയ്യത്തിന്റെ ശില്പം കാഴ്ചക്കാരുടെ മനംകവരുകയാണ്.
സിമന്റ്, ഫോംബോർഡ് നൂൽ, കളർ എന്നിവയാണ് ശില്പത്തിന് ഉപയോഗിച്ചത്.15 കിലോയോളം തൂക്കമുണ്ട് ഇതിന്. വിഷ്ണുമൂർത്തിയുടെ അതിമനോഹരമായ മുഖത്തെഴുത്ത് സഹിതം ശില്പത്തിൽ പകർത്തിയിട്ടുണ്ട്. തെയ്യക്കോലധാരി സുര മണക്കാടന്റെ സഹായവും രതീഷിന് ലഭിച്ചിരുന്നു. ശില്പം ലേലത്തിൽ വച്ച് കിട്ടുന്ന തുക മുഴുവനും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനാണ് അച്ഛന്റെയും മകളുടെയും തീരുമാനം.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് ഒമ്പതോളം വ്യത്യസ്ത തെയ്യശില്പങ്ങൾ നിർമ്മിച്ചു ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് രതീഷ്. ചൂട്ടിന്റെ അരണ്ട വെളിച്ചത്തിലും വെയിലിലും പോയി ക്ഷേത്രങ്ങളിൽ നിന്നും തറവാടുകളിൽ നിന്നുമെടുത്ത തെയ്യം ഫോട്ടോകൾ രതീഷിന്റെ ശേഖരത്തിലുണ്ട്. സ്വാമി മുക്കിൽ പത്മാ കിച്ചൻ എന്ന സ്ഥാപനം നടത്തുകയാണ് രതീഷ്. ഭാര്യ രജിത കരിവെള്ളൂർ പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയാണ്.
തീർത്ഥയ്ക്ക് പുറമെ തെന്നൽ എന്ന മകൾ കൂടിയുണ്ട് രതീഷിന്. പരേതനായ കോളിയാട് പത്മാവതിയുടെയും കോടിയത്ത് തമ്പാന്റെയും മകനാണ്. തുടങ്ങിക്കഴിഞ്ഞ തെയ്യം ശില്പത്തിന്റെ ലേലത്തിനായി നിരവധി പേർ പങ്കെടുക്കുമെന്നാണ് ശില്പിയുടെ പ്രതീക്ഷ. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ അടുത്ത സുഹൃത്തും ലേലത്തിൽ പങ്കെടുക്കുമെന്ന് വിവരമുണ്ട്. ജൂൺ 20 നുള്ളിൽ പറയുന്ന ഏറ്റവും വലിയ തുകയ്ക്ക് ലേലം ഉറപ്പിക്കും. കിട്ടുന്ന തുക മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറണമെന്നാണ് തീർത്ഥയുടെ ആഗ്രഹം.
(രതീഷ് കോളിയാട്
ഫോൺ നമ്പർ: 9946464803)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |