ഇതുവരെ സംഭരിച്ചത് 1.94 മെട്രിക് ടൺ നെല്ല്
പാലക്കാട്: ജില്ലയിലെ രണ്ടാംവിള നെല്ലുസംഭരണം റെക്കാർഡിലേക്ക്. നിലവിൽ സപ്ലൈക്കോ ജില്ലയിൽ നിന്ന് 1.94 മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞു. ചിറ്റൂർ, പാലക്കാട് താലൂക്കുകളിലെ ചിലയിടങ്ങളിൽ സംഭരണം പുരോഗമിക്കുകയാണ്. അതുകൂടി പൂർത്തിയാകുമ്പോൾ ഇത്തവണത്തെ നെല്ല് സംഭരണം റെക്കാർഡ് സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഈ വർഷം ഒന്നാംവിളയിൽ ജില്ലയിൽ നിന്ന് 1.31 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കഴിഞ്ഞ രണ്ടാംവിളയിൽ ജില്ലയിലെ കർഷകർ സപ്ലൈക്കോയ്ക്ക് 1.71 മെട്രിക് ടൺ നെല്ലളന്നിരുന്നു.
58,860 കർഷകരിൽ നിന്നാണ് സപ്ലൈക്കോ ഇത്തവണ 1.94 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുള്ളത്. നെല്ലളന്ന കർഷകർക്ക് ഇതിനോടകം 44.72 കോടി രൂപ വിതരണം ചെയ്തതായും അധികൃതർ പറഞ്ഞു. സംഭരണം മേയ് 31 ഓടെ പൂർത്തിയാക്കാനാണ് സപ്ലൈകോ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നടപടികൾ വൈകിയതിനാൽ ജൂൺ രണ്ടാംവാരത്തോടെ മാത്രമേ സംഭരണം പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.
പണം ലഭിക്കാത്തവർ പ്രതിസന്ധിയിൽ
നെല്ല് അളന്ന കർഷകർക്ക് 44.72 കോടിയോളം രൂപ ഇതിനോടകം വിതരണം ചെയ്തുവെന്ന് അധികൃതർ പറയുമ്പോൾ തുക കിട്ടാതെ പ്രതിസന്ധിയിലായർ ഏറെയുണ്ട്. രണ്ടാംവിള സമയത്ത് ഉത്പാദിപ്പിച്ച അധിക നെല്ലിന് പി.ആർ.എസും പണവും ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. അധിക നെല്ലെടുക്കുന്നതിന് അനുമതി ലഭിക്കാത്ത പാടശേഖരങ്ങളിൽ സംഭരണ നടപടി മുടങ്ങി കിടക്കുകയാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കൃഷി ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ കുറവും മറ്റുംമൂലം ഓഫീസുകളിൽ നിന്ന് അധിക നെല്ലുമായി ബന്ധപ്പെട്ട രേഖകൾ കിട്ടാനുള്ള കാലതാമസമാണ് പി.ആർ.എസും വിലയും നൽകുന്നതിന് തടസമാകുന്നതെന്ന് സപ്ലൈകോ അധികൃതർ വ്യക്തമാക്കുന്നു. പല കർഷകർക്കും നെല്ല് സൂക്ഷിക്കാനുള്ള സംവിധാനം പോലുമില്ല. കാലവർഷം എത്തുന്നതോടെ നെല്ല് ഈർപ്പം തട്ടാതെ സൂക്ഷിക്കുക എന്നത് കർഷകർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.
ബാക്കിയുള്ള തുകയുടെ വിതരണ നടപടികൾ പുരോഗമിക്കുകയാണ്. രണ്ടാംവിള നെല്ലെടുപ്പിന് 59,000 കർഷകരാണ് സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ 95% പേരുടെയും നെല്ല് എടുത്തുകഴിഞ്ഞു. അധിക നെല്ലിന്റെ പി.ആർ.എസ് കൂടി രേഖപ്പെടുത്തുന്നതോടെ മുഴുവൻ കർഷകർക്കും സംഭരണവില ലഭ്യമാക്കും.
മുകുന്ദകുമാർ, ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |