ചേളന്നൂർ: വീടുകളിലെ അക്രമകാരികളായ വളർത്തുനായകൾ പലതും തെരുവിൽ ചങ്ങാത്തം കൂടിയതോടെ മനുഷ്യജീവന് ഭീഷണിയാവുന്നു. മാംസമുൾപ്പെടെ മികച്ച ഭക്ഷണവും 'സുഖ ജീവിതവും' നഷ്ടമായ വളർത്തു നായകൾ വിശപ്പ് സഹിക്കാൻ കഴിയാതെ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കുംനേരെ കുരച്ചുചാടുകയാണ്. ഓടിക്കാൻ നോക്കിയാൻ പാഞ്ഞടുത്ത് കടിച്ചുപറിക്കുന്ന അവസ്ഥ. 'വേലി ചാടിയ' നായകളെ വീട്ടുകാർ ഉപേക്ഷിക്കുന്നതാണ് അപകടകാരികളുടെ എണ്ണം തെരുവിൽ കൂടാൻ ഇടയായത്. ഭക്ഷണവും വെള്ളവുമില്ലാതെ അലയുന്ന ഭീകരൻമാർ മനുഷ്യരെ കണ്ടാൽ കൂടുതൽ അക്രമകാരികളാവുകയാണ്. തെരുവ് സമ്പർക്കത്തിലൂടെ പെറ്റുപെരുകുന്ന നായകളും വളരുമ്പോൾ വർഗ സ്വഭാവം കാട്ടുന്നതിനാൽ തെരുവിൽ കരുതലോടെ നടന്നില്ലെങ്കിലും കടി വീഴും. നായകൾ ഒറ്റയായും കൂട്ടമായും ആളുകളെ ആക്രമിക്കുന്ന സംഭവങ്ങൾ നഗരത്തിലും നാട്ടിൻപുറങ്ങളിലും കൂടിവരികയാണ്. കഴിഞ്ഞ ദിവസം ചേളന്നൂരിൽ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസായ കുട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതുവഴി വന്ന പാത്ര കച്ചവടക്കാരൻ നായകളെ ഓടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. ചേളന്നൂരിലെ പത്ര വിതരണക്കാരൻ മുരളീധരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പുലർച്ചെ പത്രവുമായി പോകുമ്പോൾ ശ്രീനാരായണ ഗുരുമന്ദിരത്തിന് പിന്നിൽ തെരുവ് നായകൾ വളയുകയും രക്ഷപ്പെടാനായി ഓടിയപ്പോൾ വയലിലെ ചളിയിൽ വീണ് പരുക്കേൽക്കുകയും ചെയ്തു. ആടുകളേയും കോഴികളേയും വളർത്തി ജീവിതം തള്ളി നീക്കുന്ന പല കുടുംബങ്ങൾക്കും തെരുവ് നായ ശല്യം അസഹനീയമായിട്ടുണ്ട്. സംഘമായെത്തുന്ന നായകളുടെ തുടർച്ചയായ ശല്യം കാരണം കോഴി, ആട് വളർത്തൽ ഉപേക്ഷിച്ച കുടുംബങ്ങളുമുണ്ട്.
മുൻ വർഷങ്ങളിൽ സമാനപ്രശ്നം ഉണ്ടായപ്പോൾ നായകളെ വന്ധ്യംകരിക്കാൻ നടപടികൾ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പറഞ്ഞെങ്കിലും ഭരണസമിതികൾ കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഭക്ഷണവും വെളളവുമില്ലാതെ തെരുവിൽ അലയുന്ന നായകൾക്ക് ഭക്ഷണം നൽകി മനുഷ്യജീവൻ സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |