ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ തരംഗങ്ങൾ ആഞ്ഞടിച്ചുകൊണ്ടിരിക്കെ, കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാനപാദമായ ജനുവരി-മാർച്ച് കാലയളവിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) 1.6 ശതമാനം വളർച്ച കൈവരിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം. അതേസമയം, 2020-21 സാമ്പത്തിക വർഷത്തെ പൂർണ ചിത്രം വിലയിരുത്തുമ്പോൾ ജി.ഡി.പി വളർച്ചാ നിരക്ക് 7.3 ശതമാനം താഴോട്ടുപോയി(-7.3%). കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. നിർമ്മാണമേഖലയിലെ പുരോഗതിയാണ് അവസാനപാദത്തിൽ ഗുണകരമായത്.
2019-20 സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നാല് ശതമാനമായി കുറഞ്ഞിരുന്നു. 11 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ജി.ഡി.പി വളർച്ചാ നിരക്കായിരുന്നു അത്. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ രണ്ട് പാദങ്ങളിലും കടുത്ത പ്രതിസന്ധിയാണ് ഇന്ത്യ അഭിമുഖീകരിച്ചത്. ആദ്യപാദത്തിൽ ജി.ഡി.പി 24 ശതമാനവും രണ്ടാം പാദത്തിൽ 7.5 ശതമാനത്തിന്റെയും കുറവുണ്ടായി. മൂന്നാം പാദത്തിൽ 0.5 ശതമാനത്തിന്റെ വളർച്ചയോടെയാണ് സമ്പദ്വ്യവസ്ഥ തിരിച്ചുവന്നത്.
ധനക്കമ്മി 18.21 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയത്. ജി.ഡി.പിയുടെ 9.3 ശതമാനം വരുമിത്.
ഫെബ്രുവരിയിൽ നടന്ന കേന്ദ്ര ബഡ്ജറ്റിൽ ജി.ഡി.പിയുടെ 9.5 ശതമാനം ധനക്കമ്മി ധനമന്ത്രാലയം പ്രവചിച്ചിരുന്നു. സർക്കാരിന്റെ വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ട് അനുസരിച്ച്, ധനക്കമ്മി പ്രവചിച്ചതിലും താഴെയാണെന്നാണ് സി.ജി.എ (കൺട്രോളർ ജനറൽ ഒഫ് അക്കൗണ്ട്‌സ്) വ്യക്തമാക്കുന്നത്. കൊവിഡ് മഹാമാരിക്ക് മുൻപ് ജി.ഡി.പിയുടെ 3.5 ശതമാനം മാത്രമാണ് ധനക്കമ്മി സർക്കാർ പ്രവചിച്ചിരുന്നത്. എന്നാൽ, കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും മറ്റു കർശന നിയന്ത്രണങ്ങൾ സ്വീകരിച്ചതും സർക്കാരിന്റെ നികുതി വരുമാനം കുറച്ചു; ഒപ്പം ചെലവുകളും കൂട്ടി.
ധനക്കമ്മി
2019-20: ജി.ഡി.പിയുടെ 4.6 %
2020-21 ജി.ഡി.പിയുടെ 9.3 %
ജി.ഡി.പി വളർച്ച
2019-20 : 4%
2020-21 : -7.3%
ലക്ഷ്യം 3.5 %
നടപ്പു സാമ്പത്തിക വർഷം 7.96 ലക്ഷം കോടി രൂപയിലേക്ക് ധനക്കമ്മി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം വരുമിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |