തിരുവനന്തപുരം: ആക്രിക്കടകൾ മുതൽ നഗരത്തിലെ പ്രമുഖ കടകൾക്കും പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം സർക്കാർ ഓഫീസുകൾക്കും അഗ്നിസുരക്ഷ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ല. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് ഇവർക്ക് അഗ്നിശമനസേന നോട്ടീസ് നൽകുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നതാണ് സത്യം. ചാലയിലും പരിസരപ്രദേശങ്ങളിലും ഒരു വർഷത്തിനിടെ ചെറുതും വലുതുമായി പത്തോളം തീപിടിത്തമുണ്ടായിട്ടുണ്ട്. നോട്ടീസ് കൊടുക്കുകയല്ലാതെ മറ്റ് നടപടികൾ സ്വീകരിക്കുന്നതിന് ഫയർഫോഴ്സിന് പരിമിതിയുണ്ട്. കോർപ്പറേഷനും ജില്ലാ ഭരണകൂടവുമാണ് പരിശോധന അടക്കമുള്ള കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടത്. എന്നാൽ ഇവരുടെ നിർമ്മാണങ്ങൾ പോലും പലപ്പോഴും അഗ്നിസുരക്ഷ ക്ലിയറൻസില്ലാതെയാണെന്നുള്ള ആക്ഷേപമുണ്ട്.
ജലരേഖയായി ഫയർ ഹൈഡ്രന്റുകൾ
തീപിടിത്തമുണ്ടായാൽ കെടുത്തുന്നതിന് മുമ്പ് ഫയർഫോഴ്സിന്റെ വാഹനങ്ങളിൽ ശേഖരിച്ച വെള്ളം കാലിയാകുന്ന സംഭവം ഇന്നലെയുമുണ്ടായി. കൂടുതൽ വെള്ളം ആവശ്യമായതോടെ അമ്പലക്കുളങ്ങളത്തന്നെയാണ് ആശ്രയിച്ചത്. ഇത് ഒഴിവാക്കാനാണ് നഗരത്തിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്ന് വർഷങ്ങളായി ഫയർഫോഴ്സ് ആവശ്യപ്പെടുന്നത്. എന്നാൽ പ്രഖ്യാപനങ്ങളെല്ലാം ഇപ്പോഴും ഫയലിൽ വിശ്രമിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച ചുരുക്കം ചില ഹൈഡ്രന്റുകൾ നഗരത്തിലുണ്ടെങ്കിലും ഇവ പ്രവർത്തന സജ്ജമല്ല.
എന്താണ് ഫയർ ഹൈഡ്രന്റ്
തീ കെടുത്താനാവശ്യമായ വെള്ളം പമ്പ് ചെയ്യുന്ന കൂറ്റൻ പൈപ്പും വാൽവും ഉൾപ്പെടെയുള്ള സംവിധാനമാണിത്. വാട്ടർ അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നോ നഗരത്തിലെ ഏതെങ്കിലും ജലസ്രോതസുകളിൽ നിന്നോ ആകും ഇതിനാവശ്യമായ വെള്ളം ലഭ്യമാക്കുക. ഫയർഫോഴ്സിന്റെ ഹോസ് കണക്ട് ചെയ്ത് വാൽവ് തുറന്നാൽ ആവശ്യമുള്ള സ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യാനും തീപിടിത്തം വേഗം നിയന്ത്രണ വിധേയമാക്കാനും കഴിയും
പ്രധാന നേട്ടങ്ങൾ
വ്യാപാരസ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങൾക്ക് അനുയോജ്യം
ഇടുങ്ങിയ സ്ഥലങ്ങളിലും രക്ഷാ പ്രവർത്തനം നടത്താം
വലിയ അപകടങ്ങളുണ്ടാകുമ്പോൾ കൂടുതൽ ജലലഭ്യത
ഫയർഫോഴ്സ് വാഹനങ്ങളിൽ അടിക്കടി വെള്ളം നിറയ്ക്കുന്നത് ഒഴിവാക്കാം
അപകട സ്ഥലങ്ങളിലെത്താൻ സമയലാഭം
രക്ഷാ പ്രവർത്തനത്തിനും വേഗതയേറും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |