റാന്നി : ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വരുത്തിയതോടെ റാന്നി ആളുകളുടെ തിരക്കിലമർന്നു. പെരുമ്പുഴ ബസ് സ്റ്റാൻഡ് പടിക്കൽ വാഹനക്കുരുക്കുമുണ്ടായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് (ടി.പി.ആർ) കൂടുതലായ റാന്നിയിലെ വിവിധ പഞ്ചായത്തുകളിൽ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്നും കർശന നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റിൽ ഓൺലൈനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടറുടെ തീരുമാനം അറിയിച്ചത്.
റാന്നി പഴവങ്ങാടി, റാന്നി പെരുനാട് , നാറാണംമൂഴി എന്നീ പഞ്ചായത്തുകളിലും ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടായിരിക്കില്ല. 20 മുതൽ 35 ശതമാനത്തിന് മുകളിൽ ടി.പി.ആർ കൂടിയ പ്രദേശങ്ങളാണിവ. നിലവിൽ ഈ പ്രദേശങ്ങളിലുള്ള രോഗികളുടെ എണ്ണം 100 നും 300 നും ഇടയിലുമാണുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം തുടരാൻ യോഗത്തിൽ തീരുമാനമായത്.
പത്തനംതിട്ടയിൽ തിരക്കേറി
പത്തനംതിട്ട : ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ നഗരത്തിൽ വൻ തിരക്ക്. രാവിലെ മുതൽ സ്വകാര്യ വാഹനങ്ങളുടെ വലിയ ഒഴുക്കായിരുന്നു . ദിവസങ്ങളായി പുറത്തിറങ്ങാതിരുന്ന പലരും സ്വന്തം വാഹനങ്ങളുമായി റോഡിലിറങ്ങി. വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും വലിയ തിരക്കുണ്ടായി. സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് ടി .കെ റോഡിന്റെ ഇരുവശവും സ്വകാര്യ വാഹനങ്ങളാൽ നിറഞ്ഞു. ബുക്ക് സ്റ്റാളുകൾ, വസ്ത്രശാലകൾ, ജൂവലറികൾ, ചെരുപ്പ് കടകൾ, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ തുറന്നു. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് മാത്രമാണുള്ളത്. പൊലീസ് പ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിരുന്നു. കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തിലും നേരിയ കുറവായിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ കൊവിഡ് കേസുകൾ കുറയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. എന്നാൽ ആൾക്കൂട്ടം ഒഴിവാക്കിയുള്ള കർശന നിയന്ത്രണങ്ങൾ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |