കൊൽക്കത്ത: പശ്ചിമ ബംഗാളും കേന്ദ്രസർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ അത്യധികം നാടകീയമായി ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാദ്ധ്യായ സർവീസിൽ നിന്ന് വിരമിച്ചു. പിന്നാലെ ആലാപനെ തന്റെ മുഖ്യ ഉപദേശകനാക്കി നിയമിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. എച്ച്.കെ. ദ്വിവേദിയാണ് പുതിയ ചീഫ് സെക്രട്ടറി.
യഥാർത്ഥത്തിൽ ആലാപൻ തിങ്കളാഴ്ച വിരമിക്കേണ്ടതാണ്. എന്നാൽ അടുത്തിടെ അദ്ദേഹത്തിന് മൂന്നുമാസം കാലാവധി നീട്ടുകയായിരുന്നു. കേന്ദ്രഉത്തരവ് അവഗണിച്ച ആലാപനെതിരെ കേന്ദ്രം കർശന നടപടികളെടുത്തേക്കുമെന്നാണ് സൂചന.
യാസ് ചുഴലിക്കാറ്റിന്റെ കെടുതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്ന് മമത വിട്ടുനിന്നതോടെയാണ് കേന്ദ്രവും ബംഗാളും തമ്മിലുളള പുതിയ ഏറ്റുമുട്ടൽ ആരംഭിച്ചത്. നാശനഷ്ടങ്ങൾ സംഭവിച്ച ദിഗ സന്ദർശിക്കാനുണ്ടെന്നു പറഞ്ഞാണ് മമത യോഗത്തിൽ പങ്കെടുക്കാതെ മടങ്ങിയത്. പ്രധാനമന്ത്രിയുമായി കഷ്ടിച്ച് 15 മിനിട്ട് കൂടിക്കാഴ്ച നടത്തി മടങ്ങിയ മമതയെ ചീഫ് സെക്രട്ടറിയും അനുഗമിച്ചിരുന്നു. തുടർന്ന് അന്നുരാത്രി തന്നെ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കി. എന്നാൽ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർവീസിലേക്ക് തിരിച്ചയയ്ക്കില്ലെന്ന് വ്യക്തമാക്കി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പ്രധാനമന്ത്രിക്ക് അഞ്ച് പേജുള്ള കത്ത് ഇന്നലെ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങളുണ്ടായത്.
കേന്ദ്ര ഉത്തരവ് ഞെട്ടിച്ചുവെന്നും കൊവിഡ് പോരാട്ടത്തിൽ നിർണായകമായ ഈ സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കാനാവില്ലെന്നും ഒരുകാരണവശാലും വിട്ടുതരില്ലെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ മമത വ്യക്തമാക്കിയിരുന്നു.
അദ്ദേഹത്തെ തിരിച്ചുവിളിച്ചതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. അതിനാൽ കൊവിഡ് സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സേവനം ബംഗാളിൽ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടിവന്നു. ജോലി ചെയ്യുന്നതിനായി ജീവിതം സമർപ്പിച്ച ഒരു ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതിലൂടെ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നത്. അവർ കരാര്‍ തൊഴിലാളികളാണോ?. നിരവധി ബംഗാൾ കേഡർ ഉദ്യോഗസ്ഥർ കേന്ദ്ര സർവീസിലുണ്ടല്ലോ ? ആരോടും ആലോചിക്കാതെ ഞാൻ അവരെ തിരിച്ചുവിളിച്ചാൽ എന്താകും സ്ഥിതി. '- മമത പരിഹസിച്ചു.
ആലാപൻ ബന്ദോപാദ്ധ്യായയോട് ഇന്നലെ രാവിലെ പത്തിന് ഡൽഹിയിൽ നേരിട്ടെത്താൻ പേഴ്‌സണൽ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |