തിരുവനന്തപുരം: ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ തിരക്കേറി നഗരം. കൂടുതൽ ഇളവുകൾ ലഭിച്ചതോടെ ജനങ്ങൾ നഗരത്തിലേക്ക് എത്തിത്തുടങ്ങിയതും കടകമ്പോളങ്ങൾ തുറന്നതുമാണ് ജനത്തിരക്കേറാനുണ്ടായ സാഹചര്യം. ഈ സാഹചര്യം വീണ്ടും രോഗികളുടെ എണ്ണം വർദ്ധിക്കാനിടയാക്കുമെന്ന ആശങ്കയും ഉണ്ടാക്കുന്നുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, ബാങ്കുകൾ, റബർ സംഭരണ കടകൾ, വസ്ത്രശാലകൾ, ജുവലറികൾ, ചെരുപ്പ് കടകൾ, പുസ്തകങ്ങൾ വിൽക്കുന്ന കടകൾ എന്നിവ ഇളവുകളുടെ ഭാഗമായി നഗരത്തിൽ പ്രവർത്തിച്ചുതുടങ്ങി. ഇവിടങ്ങളിൽ സാമാന്യം തിരക്കും അനുഭവപ്പെടുന്നുണ്ട്. ഇന്നുമുതൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ ബുക്ക് സ്റ്റാളുകളിലും പുസ്തകം വിൽക്കുന്നിടങ്ങളിലും തിരക്ക് വർദ്ധിക്കാൻ കാരണമായി. അടച്ചിടലിന് ശേഷം തുറന്ന ആദ്യദിനം തന്നെ ഇത്രയധികം ആളുകളെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നുണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പൊതുഗതാഗതം ഇല്ലാത്തതിനാൽ നഗരത്തിൽ സ്വകാര്യവാഹനങ്ങളുടെ തിരക്കും അനുഭവപ്പെട്ടു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ആംബവർ ലൈറ്റ് കത്തിക്കിടന്ന ട്രാഫിക് സിഗ്നലുകളും പ്രവർത്തനസജ്ജമായി.
പരിശോധനയില്ലാതെ പൊലീസ്
ജനങ്ങൾ കൂട്ടത്തോടെ പൊതുനിരത്തിലെത്തിയപ്പോൾ ആകെ വലഞ്ഞത് പൊലീസുകാരാണ്. യാത്ര ചെയ്യാൻ ഇപ്പോൾ സത്യവാങ്മൂലവും ഇ- പാസും വേണ്ടത്ത അവസ്ഥയായിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ പറഞ്ഞെത്തുന്നവരെ പൊലീസ് ഇപ്പോൾ തടയുന്നില്ല. യാത്രക്കാർ പറയുന്ന ആവശ്യങ്ങൾ സത്യമാണോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് പൊലീസ് ഇപ്പോൾ.
ഇന്നലത്തെ കേസുകൾ
ഇന്നലെ ജില്ലയിൽ ലോക്ക്ഡൗൺ ലംഘനത്തിന് 749 കേസുകൾ രജിസ്റ്റർ ചെയ്യുകയും 169 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 710 വാഹനങ്ങളും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |