തൃശൂർ: കുഴൽപ്പണക്കവർച്ചയെ ചൊല്ലി തൃശൂരിലെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും തമ്മിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ തുടങ്ങിയ തർക്കം കത്തിക്കുത്തിൽ കലാശിച്ചതിനു പിന്നാലെ പോര് മുറുകി. ആരോപണ വിധേയർക്ക് ഒത്താശ നൽകുന്ന ബി.ജെ.പി ജില്ലാ നേതൃത്വത്തെ പിരിച്ചു വിടണമെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പു ഫേസ് ബുക്കിലൂടെ തുറന്നടിച്ചതോടെ നേതൃത്വം പ്രതിക്കൂട്ടിലായി.
വാടാനപ്പിള്ളിയിൽ വാക്‌സിനേഷൻ കേന്ദ്രത്തിൽ കുഴൽപ്പണ തട്ടിപ്പിനെ ചൊല്ലിയുളള വാക്കേറ്റത്തിനൊടുവിൽ, ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതും പാർട്ടിയെ പ്രതിസന്ധിയിലാക്കി. പാർട്ടിക്കുള്ളിൽ രണ്ട് വിഭാഗമായി തിരിഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്പരം ചെളിവാരിയെറിയുന്നത് തുടരുകയാണ്. ബി.ജെ.പിയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലും പോര് ശക്തമാണ്. ആരോപണ വിധേയർക്കെതിരെ പോസ്റ്റിട്ടതിന് കർഷക മോർച്ച സംസ്ഥാന നേതാവിനെ ജില്ലാ പ്രസിഡന്റ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. കുഴൽപ്പണത്തട്ടിപ്പിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിക്കാത്ത സ്ഥിതിക്ക് അത്തരമൊരു പ്രചാരണം നടത്തി പാർട്ടിയെ താറടിക്കുന്നവരെ പുറത്താക്കണമെന്ന ആവശ്യവും ചിലർ ഉയർത്തിയിരുന്നു.
ജില്ലയിലെ പ്രമുഖ നേതാക്കളെയും ഓഫീസ് സെക്രട്ടറിയെയും പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു റിഷി പൽപ്പുവിന്റെ പ്രതികരണം. ഈ കൊടിയോടും പ്രത്യയശാസ്ത്രത്തോടുമുള്ള താല്പര്യം കൊണ്ടും രാജ്യസ്‌നേഹം കൊണ്ടും ഇന്നും ഈ പാർട്ടിയെ നെഞ്ചിലേറ്റിയ പ്രവർത്തകരെയും അനുഭാവികളെയും വെറുപ്പിക്കുന്ന ബി.ജെ.പി ജില്ലാ നേതൃത്വത്തെ എത്രയും വേഗം പിരിച്ചു വിടണമെന്നാണ് ജില്ലയിലെ ഓരോ പ്രവർത്തകന്റെയും ആവശ്യമെന്നായിരുന്നു റിഷി പൽപ്പുവിന്റെ പ്രതികരണം.
നരേന്ദ്രമോദി സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കുന്ന വേളയിൽ, സേവനാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്ന ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ശിരസ്സാവഹിച്ച് തൃശൂരിലെ ബി.ജെ.പി പ്രവർത്തകർ മാതൃകാപരമായി ഒരു സഹപ്രവർത്തകനെ കുത്തുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിയെ നാണം കെടുത്തി കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതും പോരാതെ 'സേവാ ഹി സംഘടൻ ' ആഹ്വാന ദിനത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊല്ലാൻ തീരുമാനിക്കുകയും ചെയ്തവരെ സംരക്ഷിക്കുകയാണ് ജില്ലാ നേതൃത്വം. അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ കുഴൽപ്പണ തട്ടിപ്പിനും അക്രമത്തിനുമുണ്ട് ഗ്രൂപ്പ് തിരിഞ്ഞുള്ള പോരാട്ടം. പാർട്ടി പൂജ്യമായതിൽ അയൽപക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നതാണ് ബി.ജെ.പി തിരിച്ചറിയേണ്ടത്. കള്ളക്കടത്തിനും തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും സി.പി.എമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോൾ സ്വന്തം പാർട്ടിയിലേക്കും നോക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |