സമീകൃതാഹാരമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനു വേണ്ടിയാണ് 2001 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനത്തിൽ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജൂൺ ഒന്നിന് ലോക ക്ഷീരദിനം ആചരിക്കുന്നത്. ക്ഷീരമേഖലയിലെ സുസ്ഥിരത നിലനിറുത്തുകയെന്നതാണ് ഈ വർഷത്തെ ക്ഷീരദിന സന്ദേശം.
കേരളത്തിൽ ആളോഹരി പാലിന്റെ പ്രതിദിന ഉപഭോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ആരോഗ്യസംരക്ഷണത്തിന് പാലിന്റെ പ്രതിദിന ഉപഭോഗം വർധിപ്പിക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.
ഇന്ത്യയിൽ കർഷകർക്ക് പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളവും.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് ഇത്തവണത്തെ ക്ഷീരദിനാചരണം. ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനമായ കേരളവും കഴിഞ്ഞ ഒരു വർഷമായി ഏറെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡ് വ്യാപനം മൂലമുണ്ടായ നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും മൂലം പാൽ വില്‌പന കുത്തനെ ഇടിഞ്ഞത് ക്ഷീരമേഖലയ്ക്ക് കനത്ത പ്രഹരമായി. സാധാരണ ഇത്തരമൊരു ദുരിത സാഹചര്യത്തിന്റെ ആഘാതം മറ്റുള്ള കർഷകരെ പോലെ ക്ഷീരകർഷകരെയും വലിയ രീതിയിൽ ബാധിക്കേണ്ടതാണ്. എന്നാൽ മിൽമയുടെ പിന്തുണ കൊണ്ട് കർഷകർക്ക് ഈ പ്രതികൂല സാഹചര്യത്തിൽ പിടിച്ചു നിൽക്കാനായി. സംസ്ഥാനത്തെ 3500 ൽ പരം വരുന്ന പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങൾ വഴി കർഷകരിൽ നിന്നും പ്രതിദിനം ശരാശരി 16 ലക്ഷത്തിൽപ്പരം ലിറ്റർ പാൽ സംഭരിച്ച് പാലും പാൽ ഉത്‌പന്നങ്ങളുമായി ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് എത്തിച്ചുകൊടുക്കുന്ന സഹകരണ പ്രസ്ഥാനമാണ് മിൽമ. ഈ വർഷം ഏപ്രിലിൽ കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗം ആരംഭിച്ചതോടെ പാൽ സംഭരണത്തെയും വിതരണത്തെയും സാരമായി ബാധിച്ചു. കടകമ്പോളങ്ങളുടെയും മിൽമ വിപണന കേന്ദ്രങ്ങളുടെയും പ്രവർത്തനത്തിന് നിയന്ത്രണം വന്നതോടെ
വിൽപ്പന ഇടിഞ്ഞു. സംഭരണം വളരെയേറെ കൂടുകയും പാൽ വിപണനം കുറയുകയും ചെയ്തു. എല്ലാ ഡയറികളിലും സംഭരണ ശേഷിയെക്കാൾ പാലിന്റെ വരവ് വർദ്ധിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടുപോകാൻ തന്നെയായിരുന്നു മിൽമയുടെ മേഖല യൂണിയനുകളുടെ തീരുമാനം. പക്ഷേ മേയ് എട്ടിന് സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. നാല് ജില്ലകൾ ട്രിപ്പിൾ ലോക്ക്ഡൗണിൽ ആയതോടെ പാൽ വില്‌പന കുത്തനെ താഴേക്കു പോയി. ഈ ഘട്ടത്തിലൊന്നും കർഷകരിൽ നിന്ന് പാൽ സംഭരിക്കുന്നത് നിറുത്തിവച്ചില്ലെന്നത് ശ്രദ്ധേയമാണ്.
അധികരിച്ച പാൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ
സംസ്ഥാനങ്ങളിലെ പാൽപ്പൊടി ഫാക്ടറികളിലെത്തിച്ച് പാൽപ്പൊടിയും പാൽ
ഉത്പന്നങ്ങളുമാക്കി മാറ്റി. ഈ സംസ്ഥാനങ്ങളിലും സമാന സാഹചര്യം നിലവിൽ വന്നതോടെ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടു. എന്നാൽ ക്ഷീരകർഷകരെ
സഹായിക്കാനായി മേഖല ക്ഷീരോത്പാദന യൂണിയനുകൾ വലിയ നഷ്ടം സഹിച്ച് അധികം വന്ന പാൽ മറ്റു സംസ്ഥാനങ്ങളിൽ അയച്ച് പാൽപ്പൊടിയാക്കി കൊണ്ടേയിരുന്നു. ഈ പ്രതിസന്ധി സമയത്ത് ക്ഷീര കർഷകർക്ക് മിൽമ കാലിത്തീറ്റ ഡിസ്‌കൗണ്ട് നൽകിക്കൊണ്ട് വിതരണം ചെയ്യുകയുണ്ടായി. ഈ ഇനത്തിൽ 11 കോടിയിലധികം രൂപയുടെ സഹായമാണ് ക്ഷീര കർഷകർക്ക് മിൽമ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |