മംഗളുരു: കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ എക്സ്‌റേ റിപ്പോർട്ട് കണ്ട ഡോക്ടർമാർ ആദ്യം അമ്പരന്നു. കുടലിനുള്ളിൽ പാക്കറ്റുകളിലായി 30 സ്വർണ ആഭരണങ്ങളായിരുന്നു ഡോക്ടർമാരെ ഞെട്ടിച്ചത്. സുള്ള്യയിലെ ആശുപത്രിയിൽ എത്തിയ തൃശൂർ സ്വദേശി ഷിബുവിന്റെ വയറ്റിലാണ് നിധി ശേഖരം കണ്ടെത്തിയത്.
പന്തികേട് തോന്നിയ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്ത് ഹാജരായി. കൂടുതൽ പരിശോധനകൾക്ക് ശേഷം ഞായറാഴ്ച ശസ്ത്രക്രിയ നടത്തി ആഭരണങ്ങൾ പുറത്തെടുത്തു. സ്വർണ മോതിരങ്ങളും കമ്മലുകളും അടക്കം 35 ഗ്രാം സ്വർണമാണ് ഓപറേഷനിൽ ലഭിച്ചത്. ആഭരണങ്ങൾ മോഷ്ടിച്ചതാണെന്നും പൊലീസിൽ നിന്ന് മറച്ചുവെക്കാനായി ഐസ്‌ക്രീം ഉപയോഗിച്ച് വിഴുങ്ങിയതാണെന്നും ഷിബു വെളിപ്പെടുത്തി.
പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ സഹായി തങ്കച്ചനെയും പൊലീസ് പൊക്കി. 15 ദിവസം മുമ്പാണ് ഷിബു സ്വർണ പാക്കറ്റുകൾ വിഴുങ്ങിയത്. പാക്കറ്റുകൾ പുറത്തേക്ക് പോകുമ്പോഴെല്ലാം വീണ്ടും വിഴുങ്ങുമായിരുന്നു. മോഷ്ടിച്ചതിന്റെ ഒരു ഭാഗം വയറ്റിൽ സൂക്ഷിച്ച് സുരക്ഷിതമാക്കുന്നതിനും, പിടിക്കപ്പെട്ടാൽ വീണ്ടെടുക്കൽ ഒഴിവാക്കുന്നതിനും ഇത് പ്രതിയുടെ സ്ഥിരം തന്ത്രമാണെന്ന് പൊലീസ് വ്യക്തമാക്കി. പിടിക്കപ്പെടുമ്പോൾ മോഷ്ടാക്കൾ സ്വർണം വിഴുങ്ങാറുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |