ന്യൂഡൽഹി: കൊവിഡ് രോഗത്തെ പിടിച്ചുകെട്ടാൻ അരയും തലയും മുറുക്കി രംഗത്തുണ്ട് കേന്ദ്ര സർക്കാർ. മിക്ക സംസ്ഥാനങ്ങളിലും പ്രശ്‌നമായ വാക്‌സിനേഷൻ വേഗം കൂട്ടുന്നതിന് സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ജൂലായ് പകുതി- ഓഗസ്‌റ്റ് മാസത്തോടെ പ്രതിദിനം ഒരുകോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വാക്‌സിൻ വിതരണം വേഗം കൂട്ടുന്നതിന് സർക്കാർ ഗൗരവമായ ആലോചനയിലാണ്.
'ഓഗസ്‌റ്റ് മാസത്തോടെ മാസം 20 മുതൽ 25 കോടി ഡോസ് വാക്‌സിൻ നൽകാനാകും. പ്രതിദിനം ഒരുകോടി ജനങ്ങൾക്ക് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം' കൊവിഡ് വാക്‌സിനേഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ചെയർമാനായ എൻ. കെ അറോറ പറയുന്നു.
രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവ വിതരണം ചെയ്യുന്ന സെറം ഇൻസ്‌റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും കൂടുതൽ വാക്‌സിനുകൾ ഈ സമയത്ത് എത്തിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ആ സമയത്ത് തന്നെ റഷ്യയുടെ സ്‌പുട്‌നിക്ക് 5 വാക്‌സിനും രാജ്യത്ത് നിർമ്മിച്ചുതുടങ്ങും. ഇതോടെ വാക്‌സിൻ ക്ഷാമത്തിന് പരിഹാരമാകുമെന്ന് കേന്ദ്രസർക്കാർ കണക്ക്കൂട്ടുന്നു.
ഫൈസർ, മൊഡേണ വാക്‌സിനുകൾ കൂടി എത്തിയാൽ ഈ സമയം കൂടുതൽ വാക്‌സിൻ നൽകാനാകും. ഇതുവരെ 23 കോടി ഡോസ് വാക്‌സിനുകളാണ് സർക്കാർ വിതരണം ചെയ്‌തത്. 21.5 കോടിയാണ് ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതിൽ നിന്നും ഉപയോഗിച്ചത്.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞുവരികയാണ്. 24 മണിക്കൂറിനിടെ 1,24,510 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 51 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്. 2795 പേർ മരണമടഞ്ഞു. ആകെ 2.81 കോടി ജനങ്ങൾ രോഗബാധിതരായി. ഇവരിൽ 2.59 കോടി ജനങ്ങൾ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |