ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകളെയടക്കം കബളിപ്പിച്ച് ശതകോടികൾ കവർന്ന ശേഷം ഏതെങ്കിലും ചെറു രാജ്യത്ത് പൗരത്വവും സ്വീകരിച്ച് സുഖിക്കുന്ന കോടീശ്വരൻമാർ നിരവധിയാണ്. ഒരിക്കലും തങ്ങളെ തേടി അന്വേഷണ ഉദ്യോഗസ്ഥർ വരില്ലെന്ന വിശ്വാസവും, താമസിക്കുന്ന സ്ഥലത്തെ വിലയ്‌ക്കെടുക്കാനാവുന്ന ഭരണകൂടങ്ങളുടെ ഉറപ്പുമാണ് ഇവരുടെ ആത്മവിശ്വാസം കൂട്ടിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഇത്തരക്കാർക്ക് മുന്നറിയിപ്പായിരിക്കുകയാണ് ഇന്ത്യയുടെ 'ഓപ്പറേഷൻ ചോക്സി'
ഇന്ത്യയിൽ നിന്നും കോടികൾ കബളിപ്പിച്ച് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി, കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെറുദ്വീപ് രാഷ്ട്രമായ ഡൊമിനിക്കയിൽ വച്ച് അറസ്റ്റിലായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഡൊമിനിക്കയുടെ അയൽ രാജ്യമായ ആന്റിഗ്വയിലാണ് ഏറെ നാളായി ചോക്സി താമസിക്കുന്നത്. ഇന്ത്യയുടെ പിടിയിൽ നിന്നും രക്ഷപ്പെടുന്നതിനായി ആ രാജ്യത്തിന്റെ പൗരത്വവും ഇയാൾ സ്വീകരിച്ചിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം ചോക്സി ഡൊമിനിക്കയിൽ വച്ച് അറസ്റ്റിലായി എന്ന വിവരമാണ് മാദ്ധ്യമങ്ങളിൽ വന്നത്, തൊട്ടു പിന്നാലെ ഇന്ത്യയിൽ നിന്നും ഒരു ചെറു വിമാനം ഡൊമിനിക്കയിൽ ലാന്റ് ചെയ്തതായും റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ 'ഓപ്പറേഷൻ ചോക്സി'യുടെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഡൊമിനിക്കയിൽ ലാന്റ് ചെയ്ത ചെറുവിമാനത്തിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന റിപ്പോർട്ട് എൻ ഡി ടിവിയാണ് പുറത്ത് വിട്ടത്. ആ റിപ്പോർട്ടിലെ വിവരം ഇപ്രകാരമാണ്.
മെഹുൽ അറസ്റ്റിലായി എന്ന വിവരം അറിഞ്ഞതിന് തൊട്ടു പിന്നാലെ എട്ടംഗ ഇന്ത്യൻ സംഘം ഡൊമിനിക്കയിൽ ലാന്റ് ചെയ്യുകയായിരുന്നു. രാജ്യത്തെ വിവിധ ഏജൻസികളിൽ നിന്നുള്ള അംഗങ്ങൾ ഈ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സിബിഐയിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പായിട്ടുണ്ട്. ഇത് കൂടാതെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും മിഷൻ ചോക്സിയുടെ ഭാഗമാണെന്ന് അറിയുന്നു. ഇന്ത്യയുടെ നീക്കങ്ങൾ മണത്തറിയാതിരിക്കാൻ ഖത്തറിൽ നിന്നും വാടകയ്‌ക്കെടുത്ത ചെറുവിമാനത്തിലാണ് സംഘം എത്തിയത്.
നാളെ മെഹുൽ ചോക്സിയെ ഡൊമിനിക്കയിൽ കോടതിയിൽ ഹാജരാക്കും. ഡൊമിനിക്കൻ പബ്ലിക് പ്രോസിക്യൂട്ടർമാരെ ഇന്ത്യൻ സംഘം ഇയാളുടെ ഭൂതകാല പ്രവർത്തികൾ സംബന്ധിച്ച രേഖകൾ നൽകി സഹായിക്കും. തുടർന്ന് കോടതി അനുമതിയോടെ ഇന്ത്യയിലേക്ക് അതേ വിമാനത്തിൽ കൊണ്ടുവരാനാണ് തയ്യാറെടുക്കുന്നത്. ഇതിനായി ഡഗ്ലസ്ചാൾസ് വിമാനത്താവളത്തിൽ ഖത്തർ എയർവെയ്സിന്റെ എ7സിഇഇ ചെറു വിമാനം നിലയുറപ്പിച്ചിരിക്കുകയാണ്. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്ന നിമിഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
വീഴ്ത്തിയത് പെൺ കെണിയിൽ ?
സാമ്പത്തിക തട്ടിപ്പ് കേസിൽപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയോടൊപ്പം ഡൊമിനിക്കയിൽ എത്തിയത് കാമുകിയല്ലെന്ന് റിപ്പോർട്ട്. ചോക്സിയെ തട്ടിക്കൊണ്ട് പോകാൻ നിയോഗിക്കപ്പെട്ട സംഘത്തിൽപ്പെട്ടയാളായിരുന്നു ആ സ്ത്രീയെന്ന് ചോക്സിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചോക്സിയെ പിടികൂടാനായി ഇവർ ആന്റിഗ്വയിൽ താമസിക്കുകയായിരുന്നു. പ്രഭാത സായാഹ്ന സവാരികൾക്കിടെയാണ് ചോക്സി സ്ത്രീയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട്, മേയ് 23ന് സ്ത്രീയുടെ ക്ഷണപ്രകാരം അവരുടെ അപ്പാർട്ട്‌മെന്റിലെത്തിയ ചോക്സിയെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവരാണ് ചോക്സിയെ ഡൊമിനിക്കയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ കാമുകിക്കൊപ്പം ഡൊമിനിക്കയിൽ കറങ്ങാൻ എത്തിയപ്പോൾ ഹോട്ടലിൽ വച്ച് പിടികൂടി എന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. ചോക്സി കാമുകിയോടൊപ്പം ഡൊമിനിക്കയിലേക്ക് റൊമാന്റിക് ട്രിപ്പ് നടത്തുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ചോക്സിയുടേതായി പുറത്ത് വന്ന ചിത്രങ്ങളിൽ മുഖത്തും കൈയിലും നീരു വന്ന് വീർത്ത പരിക്കുകളുണ്ടായിരുന്നു. ഇത് ബലപ്രയോഗം നടന്നു എന്ന തെളിവാണ് നൽകുന്നത്. നിലവിൽ ചോക്സി റൊസൗവിലെ ഡൊമിനിക്കചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |