കൊച്ചി: 'ജോമിയുടെ നില ഗുരുതരമാണ്, എന്തെങ്കിലും ചെയ്യണം' മാമലക്കണ്ടത് കഴിഞ്ഞ 27 ന് രാവിലെ പത്രവിതരണം കഴിഞ്ഞ് വീട്ടിലെത്തിയ ആരോമലിന്റെ ഫോണിലേക്ക് സന്ദേശമെത്തി. ഉടനെ വീട്ടിലിരുന്ന പി.പി.ഇ കിറ്റുമെടുത്ത് ബൈക്കിൽ ജോമിയുടെ വീട്ടിലേക്ക് പാഞ്ഞെത്തി. ഇടക്കിടെ ശരീരമാകെ കോച്ചിപ്പിടിച്ച് മരവിക്കുന്ന അവസ്ഥയായിരുന്നു ജോമി. ശ്വാസതടസം കാരണം ഗുരുതരാവസ്ഥയിലും. വീട്ടിലേക്ക് വാഹനമെത്താൻ സൗകര്യമില്ലാത്തതിനാൽ നൂറു മീറ്ററോളം ദുർഘടവഴിയിലൂടെ ഒറ്റയ്ക്ക് ചുമന്നുകൊണ്ടുപോയി വാഹനത്തിൽ കയറ്റി ചികിത്സാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു എം.എസ്. ആരോമൽ.
കുട്ടമ്പുഴ ഡി.സി.സി യിൽ പ്രഥമശുശ്രൂഷ നൽകിയശേഷം അതിവേഗം കോതമംഗലം സി.എഫ്.എൽ.ടി.സിയിൽ എത്തിച്ച് ഓക്സിജൻ നൽകി ജീവൻ കാത്തു. കൊവിഡ് രക്ഷാപ്രവർത്തനത്തിൽ മിന്നും താരമാണിപ്പോൾ മാമലക്കണ്ടത്തെ പത്രക്കാരൻ മാലത്തടത്തിൽ ആരോമൽ. രണ്ട് ആദിവാസി ഊരുകളുള്ള മാമലക്കണ്ടത്തെ നിവാസികൾക്ക് 35 കിലോമീറ്റർ അകലെ കോതമംഗലത്ത് എത്തിയാലേ വിദഗ്‌ദ്ധചികിത്സ ലഭ്യമാകൂ. വാഹനസൗകര്യവും പരിമിതം. വഴി ദുർഘടനം. പോരാത്തതിന് വന്യമൃഗശല്യവും. അടിയന്തര സാഹചര്യം നേരിടുക ഒട്ടും എളുപ്പമല്ല.
ജോമിയെ ആശുപത്രിയിൽ എത്തിക്കാനാവാതെ ബന്ധുക്കൾ നിസഹായരായി നിൽക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ ആരോമൽ എത്തിയത്.
ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി അംഗം, മാമലക്കണ്ടം മേഖല സെക്രട്ടറി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, മാമലക്കണ്ടം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ, പത്രവിതരണക്കാരൻ എന്നൊക്കെയാണ് 27കാരനായ എം.എസ്. ആരോമലിന് ഇതുവരെ ഉണ്ടായിരുന്ന വിലാസങ്ങൾ. കൊവിഡ് മഹാമാരി കാലത്ത് വാർഡുതല ആർ.ആർ.ടി (റാപ്പിഡ് റെസ്പോൺസ് ടീം) യിലും അംഗമായതോടെ ഉത്തരവാദിത്വവും കർത്തവ്യബോധവും വർദ്ധിച്ചുവെന്ന് മാത്രം.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതതർക്ക് ഭക്ഷ്യധാന്യങ്ങൾ, മരുന്ന്, പൾസ് ഓക്സി മീറ്റർ എന്നിവ ആവശ്യാനുസരണം എത്തിക്കുന്നുണ്ട്. സ്ഥിരമായി ചികിത്സയിൽ കഴിയുന്ന രോഗികൾ ഉൾപ്പെടെ വാർഡിലെ 82 കുടുംബങ്ങൾക്ക് മരുന്നും മറ്റ് അടിയന്തര സഹായങ്ങളും എത്തിച്ചുനൽകി. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും കൊവിഡ് പോസിറ്റീവായപ്പോൾ അവരുടെ രണ്ട് കറവ പശുക്കളെ രണ്ടാഴ്ചയോളം പരിപാലിച്ചതും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ്. വാഹനസൗകര്യം തീരെ പരിമിതമായ മാമലക്കണ്ടം നിവാസികൾക്കുവേണ്ടി സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.ജി. ബിജു തന്റെ ബൊലേറോ ജീപ്പ് വിട്ടുനൽകിയിട്ടുണ്ട്. 'സ്നേവണ്ടി' എന്ന് പേരിട്ട ഈ ജീപ്പാണ് ഇപ്പോൾ മാമലക്കണ്ടത്തെ 108 ആംബുലൻസ്. അടിയന്തര ഘട്ടങ്ങളിൽ പി.പി.ഇ കിറ്റണിഞ്ഞ് ജീപ്പുടമ ബിജുതന്നെ ഡ്രൈവറാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |